Menu Close

കേരള കാർഷികസർവകലാശാലയും അനർട്ടും ധാരണാപത്രം കൈമാറും

രാജ്യത്തെ ആദ്യ സമ്പൂർണ്ണ ഹരിതോർജ്ജ സർവകലാശാലയായി കേരള കാർഷിക സർവകലാശാല മാറുന്നു. കേരളപ്പിറവിദിനമായ നവംബർ 1 ന് ഇതിനോടനുബന്ധിച്ചുള്ള ധാരണാപത്രത്തിൽ കേരള കാർഷികസർവകലാശാല രജിസ്ട്രാറും അനർട്ട് ഡയറക്ടറും ഒപ്പുവെക്കും. തദവസരത്തിൽ ഈ രാജ്യത്തെ ആദ്യ സമ്പൂർണ്ണ ഹരിത ഊർജ്ജ ക്യാമ്പസായി കേരള കാർഷിക സർവ്വകലാശാലയെ മാറ്റുന്ന ഗ്രീൻ പദ്ധതിയുടെ ധാരണാപത്രം കൈമാറൽ 2023 നവംബർ 1 ന് ബഹു. കൃഷി വകുപ്പ് മന്ത്രി ശ്രീ. പി. പ്രസാദ്, ബഹു. റവന്യു-ഭവന നിർമ്മാണ വകുപ്പ് മന്ത്രി ശ്രീ. അഡ്വ.കെ.രാജൻ, ബഹു. വൈദ്യുത മന്ത്രി ശ്രീ. കെ. കൃഷ്ണൻകുട്ടി എന്നിവരുടെ സാന്നിധ്യത്തിൽ നിർവ്വഹിക്കും. ബഹു. കൃഷി വകുപ്പ് മന്ത്രിയുടെ ചേമ്പറിൽ നടക്കുന്ന ചടങ്ങിൽ കേരള കാർഷിക സർവകലാശാല വൈസ് ചാൻസിലർ ഡോ. ബി. അശോക്, ഐ.എ.എസ് സന്നിഹിതനായിരിക്കും..
ഊർജ്ജരംഗത്തെ വരാനിരിക്കുന്ന വെല്ലുവിളികളെ നേരിടാനും കാർഷികമേഖലയെ കേരളത്തിന്റെ സാമ്പത്തിക വളർച്ചയുടെ ചാലകശക്തിയാക്കി മാറ്റാനും കേരള അഗ്രികൾച്ചറൽ യൂണിവേഴ്സിറ്റി (കെ.എ.യു.) സജ്ജമാണ്. ഇതിന്റെ ഭാഗമായി പുനരുപയോഗിക്കാവുന്ന ഊർജ്ജ വിനിയോഗ സാങ്കേതികവിദ്യകളിൽ, സുപ്രധാനമായതും, ഇന്ന് സാർവ്വത്രികമായി കൊണ്ടിരിക്കുന്ന “സോളാർ ഫോട്ടോവോൾട്ടായിക്സ്” സാങ്കേതികവിദ്യ ഉപയോഗപ്പെടുത്താൻ കേരള കാർഷിക സർവകലാശാല തീരുമാനിച്ചിരിക്കുന്നു.
കേരള കാർഷിക സർവകലാശാല വൈദ്യുതോർജ്ജ ഉപയോഗത്തിന് വേണ്ടി വരുന്ന ചിലവ് കുറക്കുന്നതിനും ഉൽപാദിപ്പിച്ച് അധികമുള്ള ഊർജ്ജം ഗ്രിഡിൽ നൽകി വരുമാനം നേടുന്നതിനും വേണ്ടി സർവകലാശാലയുടെ വിവിധ ക്യാമ്പസുകളിൽ പൈലറ്റ് അടിസ്ഥാനത്തിൽ സൗരോർജ്ജ പ്ലാന്റുകൾ സ്ഥാപിക്കുകയാണ്. കൂടാതെ കേരള സർക്കാരിന്റെ ഗ്രീൻ എനർജി 2040 എന്ന ലക്ഷ്യം നേടുന്നതിനും, സീറോ എമിഷൻ 2050 എന്ന പദ്ധതി സാക്ഷാത്കരിക്കുകയും ചെയ്യുന്നതിന്റെ ഭാഗമായി കേരള കാർഷിക സർവകലാശാലയുടെ നാല് ക്യാമ്പസുകളിലായി (വെള്ളായണി കാർഷിക കോളേജ്, തവനൂർ കേളപ്പജി കാർഷിക എഞ്ചിനിയറിംഗ് കോളേജ്, വെള്ളാനിക്കര സർവകലാശാല ആസ്ഥാനം, പടന്നക്കാട് കാർഷിക കോളേജ്) 600 കിലോ വാട്ട് കപ്പാസിറ്റിയിൽ സോളാർ പവർ പ്ലാന്റുകൾ (സൗരോർജ്ജ വൈദ്യുത നിലയങ്ങൾ) സ്ഥാപിക്കുന്നതിനായി അനേർട്ടുമായി സഹകരിച്ച് പദ്ധതി തയ്യാറാക്കിയിരിക്കുന്നു. ഈ പദ്ധതിയുടെ പ്രാഥമിക ഗുണഭോക്താക്കളിൽ സർവകലാശാലയിലെ മുഴുവൻ വിദ്യാർത്ഥി-അധ്യാപക-അനധ്യാപകരും ഉൾപ്പെടും. സർവകലാശാലയുടെ വൈദ്യുത ഉപയോഗത്തിനുള്ള ഉയർന്ന ചിലവ് ഗണ്യമായി കുറക്കുന്നതിനും, ആ തുക കാർഷിക മേഖലയിലെ ഗവേഷണ പദ്ധതികൾക്കായി ഉപയോഗിക്കാനും സാധിക്കും. ഈ പദ്ധതിയിൽ വാർഷിക വൈദ്യുത ഉത്പാദനം ഏകദേശം 7.68 ലക്ഷം യൂണിറ്റ് ലഭിക്കുന്നതിലൂടെ തത്തുല്യമായ പരമ്പരാഗതോർജ്ജോൽപാദനവും പരിസ്ഥിതിമലിനീകരണവും കുറയ്ക്കാനാകും. സംസ്ഥാനത്തിന്റെ ആകെയുള്ള വൈദ്യുതോത്പാദനത്തിനുള്ള ചിലവ് കുറക്കുന്നതിനും, ഈ വൈദ്യുതി മറ്റു അടിസ്ഥാനാവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതിനും സാധിക്കും. അധികവൈദ്യുതി ആവശ്യകതയുള്ള സമയങ്ങളിൽ ഒരു ഊർജ്ജ സ്രോതസായി വർത്തിക്കുകയും ചെയ്യും.
കെ.എസ്.ഇ.ബി.യുടെ നിബന്ധനകൾ അനുസരിച്ച് അധിക വൈദ്യുതിയുടെ ചെലവ് ഈടാക്കിക്കൊണ്ട് സർവകലാശാലയുടെ വിവിധ ക്യാമ്പസുകളിലെ നിലവിലെ കെട്ടിടങ്ങളുടെ മേൽക്കൂരകളിലാണ് ഇത്തരം പ്ലാന്റുകൾ സ്ഥാപിക്കുന്നത്. കേരള സർക്കാരിന്റെ ഏജൻസിയായ അനെർട്ട് മുഖേന നടപ്പാക്കുന്ന പുരപ്പുറ സോളാർ പദ്ധതി, യോഗ്യതയുള്ള അംഗീകൃത വെണ്ടർമാരിൽ നിന്നും പരിമിത ടെണ്ടർ അടിസ്ഥാനത്തിൽ തികച്ചും മുതൽ മുടക്കില്ലാത്ത സംവിധാനമായ “റെസ്കോ” മോഡലിലാണ് ഇവ സ്ഥാപിക്കുന്നത്.
പ്രസ്തുത ചടങ്ങിൽ ഫാക്കൽറ്റി ഡീനുമാരായ ഡോ.ജയൻ.പി.ആർ, ഡോ. റോയ് സ്റ്റീഫൻ, തുടങ്ങിയവർ സന്നിഹിതരായിരിക്കും.