Menu Close

അതിഥി പോര്‍ട്ടല്‍ : അതിഥിത്തൊഴിലാളികളുടെ രജിസ്ട്രേഷന്‍ ഇന്നു തുടക്കം

അതിഥിത്തൊഴിലളികളുടെ സേവനം ഉപയോഗപ്പെടുത്തുന്ന കര്‍ഷകര്‍ ശ്രദ്ധിക്കുക. സംസ്ഥാനത്തെത്തുന്ന എല്ലാ അതിഥിതൊഴിലാളികളെയും തൊഴില്‍വകുപ്പിനു കീഴിൽ രജിസ്റ്റർ ചെയ്യിക്കുന്നതിനുള്ള തീവ്രയജ്ഞത്തിന് ഇന്ന് തുടക്കമായി. ഇതിനായി ഉദ്യോഗസ്ഥർ യുദ്ധകാലാടിസ്ഥാനത്തിൽ പ്രവർത്തിക്കണമെന്നാണ് തൊഴിൽമന്ത്രി വി. ശിവൻകുട്ടിയുടെ ആഹ്വാനം. പോർട്ടലിൽ ഒരു അതിഥിത്തൊഴിലാളിപോലും രജിസ്റ്റർ ചെയ്യപ്പെടാതെ പോകരുതെന്നാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്.

ആവശ്യമെങ്കിൽ മറ്റുവകുപ്പുകളുടെകൂടെ സഹകരണത്തോടെ കൂടുതൽ ഉദ്യോഗസ്ഥരെയും സന്നദ്ധപ്രവർത്തകരെയും ഉൾപ്പെടുത്തി രജിസ്ട്രേഷൻ നടപടികൾ സമയബന്ധിതമായി പൂർത്തിയാക്കും. അതിഥിത്തൊഴിലാളികൾ കൂട്ടമായെത്തുന്ന റെയിൽവേ സ്റ്റേഷനുകളിൽ രജിസ്‌ട്രേഷൻ ഹെൽപ്പ് ഡെസ്‌ക്കുകൾ സജ്ജമാക്കുന്ന കാര്യം പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്തൊട്ടാകെയുള്ള തൊഴിൽവകുപ്പ് ഓഫീസുകളിലും വർക്ക്‌സൈറ്റുകളിലും ലേബർക്യാമ്പുകളിലും രജിസ്റ്റർചെയ്യുന്നതിന് സൗകര്യമൊരുക്കി രജിസ്ട്രേഷൻ നടപടികൾ ഊർജ്ജിതമാക്കാനാണ് തീരുമാനം. അതിഥിതൊഴിലാളികൾക്കും അവരുടെ കരാറുകാർ, തൊഴിലുടമകൾ എന്നിവർക്കും തൊഴിലാളികളെ രജിസ്റ്റർ ചെയ്യാം. athidhi.lc.kerala.gov.inഎന്ന പോർട്ടലിൽ മൊബൈൽ നമ്പർ ഉപയോഗിച്ചാണ് പേര് വിവരങ്ങൾ രജിസ്റ്റർ ചെയ്യേണ്ടത്. പോർട്ടലിൽ പ്രാദേശിക ഭാഷകളിൽ നിർദ്ദേശങ്ങൾ ലഭ്യമാണ്. നൽകിയ വ്യക്തിവിവരങ്ങൾ എൻട്രോളിങ്ഓഫീസർ പരിശോധിച്ച് ഉറപ്പുവരുത്തി തൊഴിലാളിക്ക് ഒരു യുണീക് ഐഡി അനുവദിക്കുന്നതോടെ നടപടികൾ പൂർത്തിയാകും.

അതിഥിതൊഴിലാളികളുടെ കൃത്യമായ വിവരശേഖരണവും സാമൂഹികസുരക്ഷ ഉറപ്പാക്കലുമാണ് ഇതിലൂടെ വകുപ്പ് ലക്ഷ്യമിടുന്നതെന്ന് ലേബർ കമ്മിഷണർ അർജുൻ പാണ്ഡ്യൻ അറിയിച്ചു. ആവാസ് ഇൻഷുറൻസ് അടക്കമുള്ള എല്ലാ ആനുകൂല്യങ്ങൾക്കും അതിഥിപോർട്ടൽ രജിസ്ട്രേഷൻ വഴി ലഭിക്കുന്ന യുണീക്ഐഡി നിർബന്ധമാക്കുമെന്നും കരാറുകാരും തൊഴിലുടമകളും തൊഴിലാളികളുടെ രജിസ്ട്രേഷൻ ഉറപ്പാക്കണമെന്നും അദ്ദേഹം അറിയിച്ചു. അതിഥിതൊഴിലാളി രജിസ്ട്രേഷൻ കൂടുതൽ എളുപ്പമാക്കുന്നതിനായി രൂപകൽപന ചെയ്തിട്ടുള്ള അതിഥി മൊബൈൽ ആപ്പ് അന്തിമഘട്ടത്തിലാണ്. അത് പ്രാബല്യത്തിൽ വരുന്നതോടെ തൊഴിലാളികൾക്ക് പോർട്ടലിലോ ആപ്പിലോ പേര് രജിസ്റ്റർ ചെയ്യാൻ സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.