Menu Close

നമുക്ക് വിളവില്ലാത്തതിന് ആരാണ് കുറ്റവാളി? ആ പേരറിയാന്‍ വായിക്കൂ

കാർഷികകേരളത്തിന്റെ ജീവനാഡികളാണ് കാലവർഷവും (South West Monsoon) തുലാവർഷവും (North East Monsoon). ‘വർഷം പോലെ കൃഷി’ എന്നാണല്ലോ ചൊല്ല്. അതായത് ‘മഴ’ നോക്കിയാണ് കൃഷിയെന്ന്. ‘വർഷം നന്നായാൽ വിളയും നന്നാവും’ എന്നു ചുരുക്കം.

മൺസൂൺ നന്നായാൽ ഭക്ഷ്യധാന്യോത്പാദനം വര്‍ദ്ധിക്കും. കർഷകരുടെ കൈകളിൽ പണലഭ്യത കൂടും. അവരത് വിപണിയിൽ ചെലവഴിക്കും. GDP വർധിക്കും. GST കൂടും. രാജ്യത്തിന്റെ സെൻസെക്സ് ഉയരും. മൊത്തത്തില്‍ സന്തോഷം. മൺസൂൺ മോശമായാൽ ഇതെല്ലാം നേരേ തിരിയും. “ചിലപ്പോൾ അതിവൃഷ്ടി, മറ്റുചിലപ്പോൾ അനാവൃഷ്ടി. ഈ മൺസൂൺ എന്തുഭാവിച്ചാണ്”, എന്ന് നമുക്ക് പലപ്പോഴും തോന്നിപ്പോകും.

“കാലവർഷം കണ്ട് നിന്നവനും ഇല്ല, തുലാവർഷം കണ്ട് പോയവനുമില്ല “എന്നാണല്ലോ. കാലവർഷം (ഇടവപ്പാതി ) തുടങ്ങിയാൽ പിന്നെ വേഗം വീടെത്തിക്കോണം. എപ്പോൾ മഴ തോരും എന്നുപറയാനാവില്ല. അതേസമയം, തുലാവർഷം തുടങ്ങിയാൽ കടത്തിണ്ണയിൽക്കയറി കുറച്ചുനേരം കാത്തുനിന്നാൽ മതി, മഴ തോർന്നുകിട്ടും. ഇതാണ് കണക്ക്.

കാലവർഷം അടിമണ്ണിനും തുലാവർഷം മേൽമണ്ണിനുമാണ് ഗുണം ചെയ്യുക. നിരന്തരം പെയ്തുകൊണ്ടിരിക്കുന്ന കാലവർഷത്തിലെ വെള്ളത്തെ മണ്ണിനടിയിലുള്ള ജലയറ (Aquifer) കളിലേക്കു പറഞ്ഞയക്കണം. അത് വറുതിക്കാലത്ത് നമുക്ക് തുണയായി ഭവിക്കും. അതേസമയം, തുലാവർഷവെള്ളം ഭൂഗർഭത്തിലേക്കു പോകാതെ മേൽമണ്ണിൽ പിടിച്ചുനിർത്തുകയും വേണം. കാലവർഷംകൊണ്ട് കുഴപ്പങ്ങളുമുണ്ട്. അതു മണ്ണിനെ ഇടയ്ക്കിടെ ഓക്സിജനില്ലാത്ത അവസ്ഥ(Anaerobic)യിലാക്കും. അതോടെ രോഗം വരുത്തുന്ന (pathogenic) സൂക്ഷ്മാണുക്കളുടെ താവളമായി മണ്ണുമാറും. ഭൂഗർഭത്തിലേക്കുപോകുന്ന വെള്ളത്തിനൊപ്പം മണ്ണിലെ പോഷകങ്ങളായ പൊട്ടാസ്യം, കാൽസ്യം, മഗ്നീഷ്യം എന്നിവയും പുറപ്പെട്ടുപോകും. അതോടെ മണ്ണില്‍ പോഷകക്കുറവു (nutrient deficient) ണ്ടാകും. ഇതൊഴിവാക്കാന്‍ നല്ല നീർവാർച്ച, കുമ്മായവസ്തുക്കളുടെ പ്രയോഗം, മിതവും എന്നാൽ പ്രസക്തവുമായ വളപ്രയോഗം എന്നിവ അനുവർത്തിക്കണം. പച്ചക്കറികർഷകർ തുള്ളിനനക്കൃഷി (open precision farming) ചെയ്യുന്നത് വിളവുകൂട്ടും എന്നുപറയുന്നത് എന്തുകൊണ്ടാണെന്ന് മനസ്സിലായിക്കാണുമല്ലോ. പുതയിടല്‍ (Mulching) ചെയ്താൽ പോഷകശോഷണം വരില്ല.

നിത്യഗര്‍ഭിണിയാണ് തെങ്ങ്. പുതിയ ഒരോലയും അതിന്റെ കക്ഷത്ത് ഒരു പൂങ്കുലയുടെ ഈറ്റുനോവുമായിട്ടാണ് തെങ്ങിന്റെ ഓരോ മാസവും കടന്നുപോകുന്നത്. മുപ്പത്തിനാല് മാസങ്ങൾക്കുമുൻപ് മണ്ണിലും അന്തരീക്ഷത്തിലും ഉണ്ടായിരുന്ന അംശങ്ങളാണ് ഈ മാസം വിടർന്നുവരുന്ന പൂങ്കുലയിൽ കാണുക. അന്ന് വേണ്ടത്ര വെള്ളവും വളവും മണ്ണിൽ ഉണ്ടായിരുന്നിട്ടുണ്ടെങ്കിൽ, ഇപ്പോൾ വിരിഞ്ഞ പൂങ്കുലയിൽ ആരോഗ്യമുള്ള പെൺപൂക്കൾ (മച്ചിങ്ങകൾ) ആവശ്യാനുസരണം ഉണ്ടായിരിക്കും. അതിനെ പരാഗണിയ്ക്കാൻ വേണ്ടത്ര തേനീച്ചകൾകൂടിയുണ്ടെങ്കിൽ മാന്യമായ എണ്ണം തേങ്ങ ആ കുലയിലുറപ്പിക്കാം.

നീണ്ട ഒരു വറുതിക്കാലത്തിനു ശേഷംപെയ്യുന്ന മഴയാണ് കാലവർഷം. അതിന്റെ ഒരു തുള്ളിപോലും കളയാതെ, ഒഴുകിപ്പോകാൻ അനുവദിയ്ക്കാതെ ഭൂഗർഭത്തിലേക്കിറക്കണം. (ഉരുൾപൊട്ടൽ സാധ്യതയുള്ള സ്ഥലങ്ങളിൽ ഇതുചെയ്യുന്നത് അപകടവുമാണ്. )

തെങ്ങിന്റെ കാര്യത്തിൽ കാരണവന്മാർ പറഞ്ഞിരുന്നത്, ‘കാലവർഷം അകത്തും തുലാവർഷം പുറത്തും’ എന്നാണ്. തെങ്ങിന്റെ ഓലയുടെ തുഞ്ചാണിയോളം വ്യാസത്തിൽ ഒരടി ആഴത്തിൽ എടുത്ത തെങ്ങിൻകുഴികളുടെ ‘അകത്തുവീണ’ വെള്ളം പതിയെ ഭൂഗർഭത്തിലേക്കു കിനിഞ്ഞിറങ്ങണം. അങ്ങനെ ഒരു പ്രദേശത്തുള്ള എല്ലാവരും ഒരേസമയത്ത് ഇങ്ങനെ ചെയ്താല്‍ ആ പ്രദേശത്തെ ഭൂഗർഭജലനിരപ്പ് (water table ) ഉയരാൻ ഇടയാകും. “സമ്പത്തുകാലത്ത് തൈ പത്ത് വച്ചാൽ ആപത്തുകാലത്ത് കാ പത്തുതിന്നാം” എന്ന പഴയ മൊഴിയില്ലേ. അതുതന്നെ. പക്ഷേ. പറഞ്ഞിട്ടെന്തു കാര്യം! നമ്മുടെ ഇപ്പോഴത്തെ അവസ്ഥയെന്താണ്? വെള്ളം ഒഴുകിപ്പോകേണ്ട നീർച്ചാലുകളൊക്കെ കയ്യേറിയുകയും നികത്തിയും ചെയ്തിരിക്കുന്നു. വെള്ളത്തിന്‌ അടിയിലോട്ടും വശങ്ങളിലോട്ടും ഒഴുകിപ്പോകാൻ കഴിയാതെ വീർപ്പുമുട്ടുകയാണ് കേരളത്തിലെ പല പ്രദേശങ്ങളും. വീട്ടിൽ ഷുഗറും പ്രഷറും കൊളസ്ട്രോളും പിടിച്ച് ദുർമ്മേദസ്സുമായി ഇരുന്നാലും തൂമ്പാപിടിച്ച് ഒരു തെങ്ങിൻതടമെടുക്കാൻ മലയാളിക്കു മടിയാണ്.

‘കൊടുത്താൽ കൊല്ലത്തുംകിട്ടും’ എന്നാണ് തെങ്ങിന്റെ കാര്യത്തിലും. വർഷത്തിൽ കുറഞ്ഞത് രണ്ടുതവണയെങ്കിലും സന്തുലിതമായി വളങ്ങൾ നൽകിയാല്‍ അതിന്റെ ഗുണം മണ്ടയിലുണ്ടാവും. മൊത്തം അളവിൽ മാറ്റമില്ലാതെ തന്നെ, തവണകളായി മൂന്നുമാസത്തിൽ ഒരിക്കൽ എന്ന കണക്കിന് വർഷത്തിൽ നാലുതവണയോ അല്ലെങ്കിൽ പന്ത്രണ്ടായി പകുത്ത് എല്ലാ മാസത്തിലോ വളം നല്‍കുന്നത് കൂടുതല്‍ മെച്ചമാണെന്നാണ് കാണുന്നത്. കേന്ദ്ര തോട്ടവിളകേന്ദ്രത്തിലെ പരീക്ഷണതോട്ടത്തിൽ ഡ്രിപ് ഇറിഗേഷനൊപ്പം വളവും കൊടുക്കുന്ന രീതിയിൽ (Fertigation and Nutrigation) പരിപാലിക്കുന്ന തെങ്ങൊന്നിന് ഇരുന്നൂറ് തേങ്ങയിൽ അധികം കിട്ടുന്നുണ്ടെന്നത് മറക്കരുത്.

ഓരോ മാസവും ഓരോ പൂങ്കുല വരുന്ന വിളയാതിനാൽ തെങ്ങിന് എല്ലാ മാസവും നിർണായകമാണ്. 2:1:4 എന്ന അനുപാതത്തിൽ NPK യോട് പ്രതികരിക്കുന്ന വിളയാണ് തെങ്ങ്. നൈട്രജന്റെ പകുതി ഫോസ്ഫറസ്, നൈട്രജന്റെ ഇരട്ടി പൊട്ടാസ്യം. ഇതാണ് തെങ്ങിന്റെ കണക്ക്. ഇത് പലവിളകൾക്ക് പല രീതിയിലാണ് എന്നോർക്കുക. തെങ്ങിനും കവുങ്ങിനും തളപ്പ് ഒന്നല്ല എന്നര്‍ത്ഥം.

കുമ്മായം, ജൈവവളങ്ങൾ, ആകെ വേണ്ട NPK വളങ്ങളുടെ മൂന്നിലൊന്ന് എന്നിവ കാലവർഷം തുടങ്ങുന്നതിനു മുൻപും, ബാക്കിയുള്ള മൂന്നിൽ രണ്ട് NPK വളങ്ങളും അരകിലോ മഗ്നീഷ്യം സൾഫേറ്റ്, ആവശ്യമെങ്കിൽ Borax എന്നിവയും കാലവർഷം തീരാറാകുമ്പോഴും (അല്ലെങ്കിൽ തുലാവർഷമഴയുടെ തുടക്കത്തിൽ) എന്നതാണ് കണക്ക്. അതായത് ഏപ്രിൽ -മെയ്‌ മാസങ്ങളിൽ ഒന്നാം വളവും സെപ്റ്റംബർ -ഒക്ടോബർ മാസങ്ങളിൽ രണ്ടാം വളവും കൊടുക്കണം. മഴയെ മാത്രം ആശ്രയിച്ച് തെങ്ങ് പരിപാലിക്കുന്നവർക്ക് ഈ രീതി പിന്തുടരാം. തോട്ടം നനച്ച് പരിപാലിക്കുന്നവർക്ക് മൊത്തം വളം നാല് ഭാഗങ്ങളാക്കി, ഓരോ മൂന്നുമാസം കൂടുമ്പോഴും ഒരു ഡോസ് വീതം കൊടുക്കാം.

വർഷത്തിൽ, ഏപ്രിൽ -മെയ്‌ മാസങ്ങളിൽ ഒരു ‘തടം തുറപ്പും’ ഒക്ടോബർ -നവംബർ മാസത്തിൽ ‘തടം അടപ്പും ‘ എന്നാണ് കൂലിചെലവ് കുറവായിരുന്ന പണ്ടത്തെ കണക്ക്. രണ്ടാം വളം കൊടുത്ത്, തെങ്ങിന്റെ ഓലയും തൊണ്ടും ചൂട്ടും കൊതുമ്പും ചപ്പ് ചവറുകളും തടത്തിൽ പുതയിട്ട്, തടം കിളച്ച് (വട്ടക്കിളയൽ) ഇടുമ്പോൾ തുലാവർഷമഴ, സ്പോഞ്ച് പോലെയുള്ള മണ്ണിന്റെ ‘പുറത്തേ’ക്കാണു വീഴുക. അതുകൊണ്ടാണ് തുലാവർഷം ‘പുറത്ത് ‘എന്നുപറയുന്നത്.

മണ്ണിൽ വെള്ളത്തിന്റെയും വളങ്ങളുടെയും അളവുകുറയുമ്പോൾ ചെടികളുടെ ആഹാരനിർമ്മാണശേഷി കുറയുകയും കിട്ടുന്ന ആഹാരം അവരുടെ ശരീരസംരക്ഷണത്തിന് – അതായത് ഇലകൾ, തണ്ടുകൾ, തടി, വേര് എന്നിവയുടെ പരിചരണത്തിനുവേണ്ടി- കൂടുതലായി ഉപയോഗിക്കുകയും ചെയ്യും. അതുകഴിഞ്ഞ്, ശേഷിക്കുന്ന ഭക്ഷണം മാത്രമേ പ്രത്യുത്പാദനത്തിന് – അതായത്, പൂക്കളുടെയും കായ്കളുടെയും രൂപീകരണത്തിന്- ഉപയോഗിക്കൂ. കാലാവസ്ഥയിൽ വരുന്ന വ്യതിയാനത്തിനുസരിച്ച് നനയും വളവും നൽകേണ്ടതിന്റെ ആവശ്യകത ഓർമ്മപ്പെടുത്തി എന്നുമാത്രം.

മെച്ചപ്പെട്ട വിളവ് ഭാഗ്യം കൊണ്ടുണ്ടാകുന്നതല്ല. അത് കൃത്യമായയ പരിചരണത്തിലൂടെ സംഭവിക്കുന്നതാണ്. അതിനെന്തുവേണം? വീട്ടുപുരയിടത്തിൽനിന്ന് ഒരു തുള്ളിപോലും വെള്ളം പുറത്തുപോകാതെ മണ്ണിനടിയിലേക്ക് പരമാവധി പറഞ്ഞയക്കുക. നമുക്കുതന്നെ അത് ഗുണപ്പെട്ടില്ലെങ്കിലോ എന്നു ചിന്തിക്കണ്ട. എവിടെയോ ആർക്കോ പ്രയോജനപ്പെടും. അങ്ങനെ ആരെങ്കിലുമൊക്കെ ചെയ്യുന്നത് നമുക്കും ഗുണപ്പെടും.

ഒരുസെന്റ് സ്ഥലത്ത് ഒരു ലക്ഷത്തിയിരുപതിനായിരം ലിറ്റർ വെള്ളമാണ് ഒരുവർഷം പലസമയങ്ങളിലായി നമുക്കു ലഭിക്കുന്നത്. അഞ്ഞൂറുലിറ്ററിന്റെ ഒരു ടാങ്ക് 240 തവണ നിറയ്ക്കാൻ പര്യാപ്തമായ അളവിലുള്ള വെള്ളം. എന്നിട്ടും നമുക്ക് ജലസമൃദ്ധി ഉറപ്പിക്കാൻ കഴിയുന്നില്ലെങ്കിൽ എന്തായിരിക്കും കാരണം? ആരായിരിക്കും ഉത്തരവാദി? ഉത്തരം പറയുന്നില്ല. ഒരു അപേക്ഷ മാത്രം. ദയവായി ഈ അവസ്ഥയ്ക്ക് നമ്മള്‍ മറ്റുള്ളവരെ കുറ്റപ്പെടുത്തരുത്.