Menu Close

സംയോജിതകൃഷിയില്‍ വിജയിയാകാന്‍ ഓര്‍ത്തിരിക്കേണ്ട പാഠങ്ങള്‍

കര്‍ഷകര്‍ രണ്ടുതരം

കൃഷിയില്‍ ചെലവഴിക്കുന്ന സമയത്തിന്റെ അടിസ്ഥാനത്തില്‍ കര്‍ഷകരെ രണ്ടായി തിരിക്കാം. ഭാഗികമായ സമയം കൃഷി ചെയ്യുന്നവരും മുഴുവന്‍സമയം കൃഷിയില്‍ ഏര്‍പ്പെട്ടിരിക്കുന്നവരും. ഈ കുറിപ്പ് മുഖ്യമായും മുഴുവൻ സമയ കർഷകർക്ക് (Full time farmers) വേണ്ടിയുള്ളതാണ്.

ദിവസവും എട്ടുമണിക്കൂറിൽ കുറയാത്ത സമയം കൃഷിയ്ക്കുവേണ്ടി മാറ്റിവയ്ക്കുന്നവരെയാണ് മുഴുവന്‍സമയകര്‍ഷകരായി കണക്കാക്കാനാവുന്നത്. സർക്കാരുദ്യോഗസ്ഥരായാലും ബിസിനസുകാരായാലും കുറഞ്ഞത് അത്രയും, ചിലപ്പോൾ അതിലേറെയും സമയം അവരവരുടെ തൊഴിൽമേഖലയിൽ ചെലവഴിക്കുന്നുണ്ടല്ലോ.

കൃഷിയിലെ വെല്ലുവിളികള്‍

വിളയിക്കുന്ന ഉത്പന്നങ്ങളുടെ വിലയിൽ സ്ഥിരതയില്ല (Lack of price stability) എന്നതാണ് കാർഷികമേഖലയുടെ പ്രധാന വെല്ലുവിളി. ഉത്പന്നങ്ങൾ വേഗം കേടാകാൻ സാധ്യതയുണ്ട് (perishability) എന്നത് രണ്ടാമത്തെ പ്രശ്നം. പാൽ, മുട്ട, ഇറച്ചി എന്നിവയ്ക്ക് വിലയിലെ അസ്ഥിരത കാര്യമായി ഇല്ല എന്നു പറയാം. ഒരു പരിധി വരെ നെല്ലിനും. പക്ഷെ പച്ചക്കറികൾ, പഴങ്ങൾ, സുഗന്ധ വ്യഞ്ജനങ്ങൾ, കിഴങ്ങുവർഗ്ഗങ്ങൾ, പയർവർഗ്ഗങ്ങൾ എന്നിവയ്‌ക്കെല്ലാം ഈ ദുര്യോഗം ഉണ്ട്. ആയതിനാൽ കാർഷികവിളകൾക്കൊപ്പം തന്നെ പാൽ, മുട്ട, ഇറച്ചി, തെങ്ങ്, ഉണക്കിസൂക്ഷിക്കാവുന്ന സുഗന്ധവ്യഞ്ജനങ്ങൾ എന്നിവയുടെ കൃഷിയും കൂടി കൃഷി മുഖ്യവരുമാനമാര്‍ഗമാക്കാൻ ഉദ്ദേശിക്കുന്നവർ ഏറ്റെടുക്കണം. ഏതെങ്കിലും ഒരു വിളയെ മാത്രം കേന്ദ്രീകരിച്ച് ( Monocropping ) മുന്നോട്ട് പോകുന്നതിലും വലിയ മണ്ടത്തരമില്ല. അവിടെ ‘കിട്ടിയാൽ കിട്ടി, ഇല്ലെങ്കിൽ ചട്ടി’ എന്ന അവസ്ഥയാകും ഫലം. ഇവിടെയാണ് സംയോജന (Integration ) ത്തിന്റെ പ്രസക്തി.

എന്താണ് കൃഷിയിലെ സംയോജനം (Integration) ?

വലിയ ഒരു പശുവളർത്തൽ കേന്ദ്രം എങ്ങനെയാണ് പ്രവർത്തിക്കുന്നതെന്നു നോക്കാം. അവിടെ 100 പശുക്കൾ ഉണ്ടെന്നിരിക്കട്ടെ. അവയുടെ മൂല്യം (മൂലധനച്ചെലവ് ) വളരെ ഉയർന്നതാണ്‌. ഇത്രയും പശുക്കളെ പരിപാലിക്കാൻ വേണ്ടിവരുന്ന അടിസ്ഥാനസൗകര്യച്ചെലവ് (Infra structural cost ) വളരെ ഉയർന്നതാണ്. പ്രകൃതിയുമായി യാതൊരു ബന്ധവുമില്ലാതെയാണ് ഏറെക്കുറെ അവിടെ പശുക്കൾ വളരുന്നത്. കൂടുതലും കൃത്രിമതീറ്റകൾ ആകും അവറ്റകൾ കഴിയ്ക്കുക. ഇത്രയും പശുക്കൾ, അതും ഉത്പാദന ശേഷി കൂടിയ ‘Milk Machines ‘ ഒരു കൂരയ്ക്ക് കീഴിൽ നിൽക്കുമ്പോൾ അവയ്ക്ക് വിവിധങ്ങളായ ബാക്ടീരിയ/ഫംഗസ്/വൈറസ് ബാധിത രോഗങ്ങൾ വരാൻ സാധ്യത ഏറെയാണ്. സ്വാഭാവികമായും അവയ്ക്ക് ആധുനികമരുന്നുകളും വാക്സിനുകളും നൽകേണ്ടിവരും. അതുകൊണ്ടുതന്നെ ആ ഉത്പന്നങ്ങളുടെ സുരക്ഷിതത്വം ചില സമയങ്ങളിലെങ്കിലും ഒരു ചോദ്യചിഹ്നമാകും. ഇത്തരം ഫാമുകളിൽ മൃഗവിസർജ്യങ്ങൾ ഒരു മാലിന്യമാണ്. അതിനെ എങ്ങനെയെങ്കിലും ഒഴിവാക്കാൻ അവർ മാർഗങ്ങൾ തേടും. അത്‌ പരിസരവാസികൾക്ക് ചിലപ്പോൾ പ്രശ്നങ്ങൾ ഉണ്ടാക്കും. പാൽ അല്ലെങ്കിൽ പാലുല്പന്നങ്ങളിൽ നിന്ന് മാത്രമായിരിക്കും അവരുടെ വരുമാനം. പശുക്കൾക്ക് പെട്ടെന്ന് ഒരു പകർച്ചവ്യാധി പിടിപെട്ടാൽ ആ ഫാമിന്റെ നിലനിൽപ്പ് തന്നെ കുഴപ്പത്തിലാകും.

അതേ സമയം, ഒരേക്കർ പുരയിടവും ഒരേക്കർ പാടവും സ്വന്തമായുള്ള, കൃഷിയല്ലാതെ മറ്റുതൊഴിലുകൾ ഒന്നുമില്ലാത്ത ഒരു മുഴുവൻസമയ സംയോജിത കർഷകനുമായി ഇതിനെ ഒന്ന് താരതമ്യം ചെയ്ത് നോക്കാം.

അദ്ദേഹത്തിന്റെ ഒരേക്കറിന്റെ പത്തിലൊന്ന്, വീടും തൊഴുത്തും മുറ്റവുമൊക്കെയായിപ്പോയി എന്നിരിക്കട്ടെ. ബാക്കി തൊണ്ണൂറ് സെന്റ് സ്ഥലമാണ് കൃഷി -അനുബന്ധകാര്യങ്ങൾക്കായി ഉള്ളത്. തൊഴുത്തിൽ മൂന്ന് പശുക്കളുണ്ട്. രണ്ട് കറവയുള്ളതും ഒരു കിടാരിയും. (എപ്പോഴും കറവയുള്ളതും ചനയുള്ളതുമായ പശുക്കളുടെ ഒരു ആരോഗ്യകരമായ സമവാക്യം ക്ഷീരകർഷകൻ നിലനിർത്തണം). തൊഴുത്തിനോടുചേർന്ന് ശാസ്ത്രീയമായി രൂപകല്പന ചെയ്ത ഒരു ആട്ടിൻകൂടും കോഴിക്കൂടും ഉണ്ട്. രണ്ടും ഹൈടെക് രീതിയിലാണ് പണിതിരിക്കുന്നത്. അഞ്ച് ആടുകളെയും 25 കോഴികളെയും വളർത്താനാവും. വലിയ ആയാസം കൂടാതെ തീറ്റയും വെള്ളവും കൊടുക്കാവുന്ന രീതിയിലാണ് അവ പണികഴിപ്പിച്ചിരിക്കുന്നത്. കുട്ടികൾക്കുപോലും കൈകാര്യം ചെയ്യാൻ പറ്റും. നല്ല വായുസഞ്ചാരം കിട്ടുന്നതരത്തില്‍ വിസർജ്യങ്ങൾ ബുദ്ധിമുട്ടില്ലാതെ വാരിമാറ്റാവുന്ന രീതിയിലാണ് രൂപകല്പന. പശുവിന്റെ തൊഴുത്തിൽനിന്ന് ചാണകവും തൊഴുത്ത് കഴുകുന്ന വെള്ളവും ഒരു ബയോഗ്യാസ് ടാങ്കിലേക്കിലെത്തിക്കുന്നു. അതിൽനിന്നുള്ള പാചകവാതകം അടുക്കളയിലേക്കെത്തിക്കുന്നു.

ശാസ്ത്രീയമായി തയ്യാറാക്കിയ കമ്പോസ്റ്റുടാങ്കിന്റെ നിര്‍മ്മാണം വിളാവശിഷ്ടങ്ങളും ആട്ടിൻകാഷ്ഠവും കോഴിക്കാഷ്ഠവും പശുവിന്റെ തീറ്റയുടെ അവശിഷ്ടങ്ങളും എത്തിക്കാവുന്ന രീതിയിലാണ്. അതിനു മേൽപ്പുരയുണ്ട്. നേരിട്ട് വെയിലും മഴയും ഏൽക്കില്ല. അതിനാൽ വളങ്ങളുടെ ഗുണമേന്മ നില നില്ക്കും. അതിനകത്ത് പല അറകളുണ്ട്. പൂർണമായും കമ്പോസ്റ്റ് ആയിക്കഴിഞ്ഞവ പ്രത്യേകം സൂക്ഷിക്കാൻ കഴിയും.

കരപ്പുരയിടത്തിനു പുറമെ ഒരേക്കർ വയലുണ്ടെന്നു പറഞ്ഞല്ലോ. അതിൽ മൂന്ന് പൂ കൃഷി ചെയ്യുന്നു. ഒന്നാംവിള മൂപ്പ് കുറഞ്ഞ വിത്തും രണ്ടാംവിള മധ്യകാല മൂപ്പുള്ളതും ചെയ്തുവരുന്നു. ബയോഗ്യാസ്പ്ലാന്റിൽനിന്നുള്ള ബയോ സ്ലറി, അഴുകിപ്പൊടിഞ്ഞ ചാണകപ്പൊടി, ദ്രവ ജീവാമൃതം, ഘന ജീവാമൃതം, വളച്ചായ, പഞ്ചഗവ്യം എന്നിവയാണ് നെല്ലിന്റെ മുഖ്യവളങ്ങൾ. അത്യാവശ്യത്തിനു NPK വളങ്ങളും സൂക്ഷ്മമൂലക വളങ്ങളും ഉപയോഗിക്കുന്നു. ആവശ്യമെങ്കിൽ സ്വന്തമായി മരുന്നടിയ്ക്കാനും വളങ്ങൾ ഇലകളിൽ തളിച്ചുകൊടുക്കാനും സ്വയം കഴിയുന്ന, ബാറ്ററിയിൽ പ്രവർത്തിക്കുന്ന സ്പ്രയർ ഉണ്ട്.

മൂന്നാംവിളയായി, കൊയ്ത്തുകഴിഞ്ഞ് ഡെയ്ഞ്ച വിത്ത് വിതയ്ക്കുന്നു. ഒന്നാം വിള തുടങ്ങാറാകുമ്പോൾ ഡെയ്ഞ്ച പൂട്ടിയടിച്ചു മണ്ണിൽചേർക്കുന്നു. അത്‌ മണ്ണിന്റെ ഭൗതിക -ജൈവഗുണങ്ങൾ മെച്ചപ്പെടുത്തുന്നു. മണ്ണിലെ ജൈവകാർബൺ അനുപാതം കൂട്ടുന്നു.

ഇനി എങ്ങനെയാണ് ഇവിടെ സംയോജനം നടത്തുന്നത് എന്ന് നോക്കാം.

നേരത്തേ കണ്ട ഡയറിഫാമിലും പശുക്കൾ ഉണ്ടായിരുന്നു, പക്ഷെ സംയോജനം ഇല്ലായിരുന്നു. ഇവിടെ തന്റെ കൃഷിയിൽ നിന്നുള്ള ഒരു ഉപോത്പന്നമായ വൈക്കോൽ പശുക്കൾക്ക് തീറ്റയായി നൽകുകയും അതുതിന്ന് പശുക്കൾ ചാണകം തിരികെ നൽകുകയും ചെയ്യുന്നു. അത്‌ കൃഷിയിടത്തിൽ വളമായി മാറുന്നു. ഒന്ന് മറ്റൊന്നിനു പൂരകമായി (complementary) വർത്തിക്കുന്നു. അവിടെ മാലിന്യം എന്ന ഒന്നില്ല. മാലിന്യം മാണിക്യമാകുന്നു.

വിളവെടുക്കുന്ന നെല്ല് അങ്ങനെതന്നെ വിൽക്കാതെ, പുഴുങ്ങിയും പുഴുങ്ങാതെയും SMAM പോലെയുള്ള പദ്ധതിയുടെ സഹായത്തോടെ സബ്‌സിഡി നിരക്കിൽ വാങ്ങിയ ഒരു മിനി റൈസ് മില്ലിൽ പല തവണയായി കുത്തി ആവശ്യക്കാർക്ക് നൽകി നെല്ലായി വിറ്റാൽ കിട്ടുന്നതിനേക്കാൾ വരുമാനം നേടുന്നു. ഇതിന് കുടുംബാംഗങ്ങളും സഹായിക്കുന്നു. അതിന്റെ തവിട് പശുവിനും കോഴിക്കും ആടിനും കൊടുക്കുന്നു. ഉമി ഗ്രോബാഗ് കൃഷിയ്ക്കു പ്രയോജനപ്പെടുത്തുന്നു. കുറച്ച് ഉമി, ഉമിക്കരിയാക്കി മാറ്റി ഉപ്പും കുരുമുളക് പൊടിയും ഗ്രാമ്പൂവും മാവിലപ്പൊടിയും ചേർത്ത് ആവശ്യക്കാർക്ക് നൽകുന്നു. ചാണകം, ഗോമൂത്രം എന്നിവ പ്രയോജനപ്പെടുത്തി ഘനജീവാമൃതം ഉണ്ടാക്കിവില്‍ക്കുന്നു. കുറച്ച് സ്വന്തം ഉപയോഗത്തിനായി സൂക്ഷിച്ചു വയ്ക്കുകയും ചെയ്യും.

പറമ്പിൽ, മുപ്പതോളം വരുന്ന നെടിയ ഇനം തെങ്ങുകളെ നന്നായി പരിപാലിക്കുന്നു. വർഷത്തിൽ രണ്ട് തവണ കുമ്മായ-ജൈവ വള -രാസവള -പച്ചില വള -സൂക്ഷ്മമൂലക വളപ്രയോഗം നടത്തി തെങ്ങൊന്നിന് നൂറ് നാളീകേരത്തിൽ കുറയാത്ത വിളവ് നേടുന്നു. തെങ്ങിന്റെ അവശിഷ്ടങ്ങൾ മുഴുവൻ തെങ്ങിൻ ചുവട്ടിൽ തന്നെ ദ്രവിച്ചു ചേരാൻ അനുവദിക്കുന്നു. ഏപ്രിൽ മാസത്തിൽ തെങ്ങിന് തടമെടുത്ത്, അതിന്റെ ചുറ്റുവട്ടത്തിൽ കൂവ നടുന്നു. അത് പൊടിയാക്കി വിൽക്കുന്നു. SMAM പദ്ധതിയിൽ വാങ്ങിയ ഡ്രൈയർ ഉപയോഗിച്ച് കൊപ്ര ഉണ്ടാക്കി, മിനി എക്സ്പെല്ലെർ ഉപയോഗിച്ച് വെളിച്ചെണ്ണ ഉണ്ടാക്കി ആവശ്യക്കാർക്ക് നൽകുന്നു. തേങ്ങാപ്പിണ്ണാക്ക് പശുവിനു തീറ്റയായി നൽകുന്നു.

തെങ്ങിൽ എല്ലാം തന്നെ കുരുമുളക് കൊടികൾ പടത്തിയിരിക്കുകയാണ്. അവ വിളവെടുത്ത് ഉണക്കി സൂക്ഷിച്ച്, നല്ല വില ലഭിക്കുമ്പോൾ മാത്രം വിൽക്കുന്നു. കുറച്ച് കുള്ളൻ തെങ്ങുകൾ (പതിനെട്ടാം പട്ട, ഗൗളീഗാത്രം എന്നിവ) കരിയ്ക്കിന്റെ ആവശ്യത്തിനായി വളർത്തുന്നു. വീട്ടിൽവന്ന് കരിയ്ക്കൊന്നിന് 25 രൂപ നൽകി കച്ചവടക്കാർ കരിയ്ക്ക് കൊണ്ടുപോകുന്നു.

പാലിൽ പകുതി സൊസൈറ്റിയിലും ബാക്കി വീടുകളിലും നൽകുന്നു. കുറച്ച് പാൽ തൈരാക്കി, അതിൽ നിന്നും വെണ്ണയും നെയ്യും ഉണ്ടാക്കുന്നു. തോട്ടത്തിന്റെ നാലതിരിലും പത്തടി അകലത്തിൽ കവുങ്ങ് വച്ച്, അതിൽ കുരുമുളക് പടർത്തിയിരിക്കുന്നു. തെങ്ങിന്റെ ഇടവിളയായി മഞ്ഞൾ, ഇഞ്ചി, തീറ്റപ്പുല്ല്, പൈനാപ്പിൾ, കിഴങ്ങുവർഗ വിളകൾ എന്നിവ കൃഷി ചെയ്തിരിക്കുന്നു. മഞ്ഞൾ ഉണക്കി പൊടിയായും ഇഞ്ചി ചുക്കാക്കിയും വിൽക്കുന്നു. തെങ്ങിന്റെ ഇടവിളയായി നട്ടിരിക്കുന്ന പത്തോളം ജാതിമരങ്ങളിൽനിന്നു ലഭിക്കുന്ന പത്രിയും കായും ഡ്രൈയർ ഉപയോഗിച്ച് ഉണക്കി, നിലകൂടുന്ന സമയംനോക്കി വിൽക്കുന്നു. തോട്ടത്തിൽ അവിടവിടെയായി പത്തോളം തേനീച്ചപ്പെട്ടികൾ വച്ചിട്ടുണ്ട്. അതിൽ നിന്നുള്ള തേനും ഒരു വരുമാനമാർഗം തന്നെ. ഒരു കൂൺ പുര (Mushroom shed ) ഉണ്ടാക്കി, ധാരാളമുള്ള വൈക്കോൽ അതിനുപയോഗിച്ച്, കൂൺ ഉത്പാദനവും നടത്തുന്നു.

ജൈവ വേലിയായി ശീമക്കൊന്ന വച്ചുപിടിപ്പിച്ചിട്ടുണ്ട്. അത്‌ വർഷത്തിൽ മൂന്ന് തവണ കോതി തെങ്ങിൻതടത്തിലിടുന്നു. അതിൽ കുരുമുളക് കൊടികളും പടർത്തുന്നു.

തീറ്റപ്പുല്ലും പ്ലാവിലയും നൽകി ആടുകളെ വളർത്തുന്നു. കോഴികൾക്ക് കമ്പനിതീറ്റയാണ് നൽകുന്നത്. മുട്ട വീട്ടിൽവന്ന് ആളുകൾ വാങ്ങിക്കൊണ്ടുപോകും. വീട്ടാവശ്യത്തിനുള്ള പച്ചക്കറികൾ, വാഴ എന്നിവയും ഇടവിളയായി ചെയ്യുന്നു. കോഴിക്കാഷ്ഠം കമ്പോസ്റ്റ് ഉത്പാദിപ്പിക്കാൻ ഉപയോഗിക്കുന്നു.

ഇത്തരത്തിൽ, എപ്പോഴും തിരക്കുള്ള കർഷകനായി നിന്നുകൊണ്ട്, പുറമേ നിന്നുള്ള ഉത്പാദന ഉപാധികൾ വാങ്ങുന്നത് കുറച്ച് (Low External Input dependency), അവനവന്റെ തോട്ടത്തിൽനിന്നു കിട്ടുന്ന വസ്തുക്കൾ തന്നെ പുന:ചംക്രമണം നടത്തി (organic waste recycling, on farm generation of bio inputs) കൃഷി മുന്നോട്ടുകൊണ്ടുപോകുന്നു. ചില നിർണായക ഉത്പാദന ഉപാധികൾ (critical inputs) മാത്രം പുറമേനിന്നു വാങ്ങുന്നു.

വിളകൾക്ക് പുറമേ, വളർത്തുമൃഗങ്ങളും വളർത്തുപക്ഷികളും ജൈവ വസ്തുക്കൾ വളമാക്കി തിരികെ മണ്ണിലേക്ക് നൽകുന്നു. ഇത്തരത്തിലുള്ള ഭാവനാത്മകമായ സംയോജനമാണ് കൃഷിയുടെ വിജയമന്ത്രം.

അതുകൊണ്ട്, ആവശ്യത്തിന് ഭൂമിയുള്ള കേരളത്തിലെ കർഷകർ, അധ്വാനിക്കാൻ തയ്യാറാണെങ്കിൽ താഴെപ്പറയുന്ന കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കുക.

1. കൃഷിയെ മുഖ്യതൊഴിലായിക്കണ്ട്, നന്നായി അധ്വാനിക്കാനുള്ള മനസ്സ് വളർത്തിയെടുക്കണം. അതാണ് തുടക്കം.

2. കുടുംബാംഗങ്ങളുടെ അധ്വാനം പ്രയോജനപ്പെടുത്തണം. ചെറിയ പ്രായത്തിൽ തന്നെ മക്കളെ പഠനത്തോടൊപ്പം കൃഷിയും എന്ന ദിനചര്യയിലേക്ക് കൊണ്ടുവരണം.

3. ഭൂമിയുടെ ഓരോ ഇഞ്ചും വിളവൈവിധ്യത്തിലൂടെ പ്രയോജനപ്പെടുത്തണം . ഒരു വിള മറ്റൊന്നിന് ‘പാര’ആകാതെ ‘തുണ’ആകത്തക്ക രീതിയിൽ നട്ടുപിടിപ്പിക്കണം.

4. ശരിയായ ഫാം രൂപകല്പന വളരെ പ്രധാനമാണ്. ഫാമിന്റെ എല്ലാ ഭാഗത്തും ഒരു പെട്ടിആട്ടോ എങ്കിലും എത്തുന്ന രീതിയിൽ- ആയാസരഹിതമായി വളങ്ങളും മറ്റും കയറ്റാനും ഇറക്കാനും പറ്റുന്ന രീതിയിൽ- വീട്, തൊഴുത്ത്, കോഴിക്കൂട്, ആട്ടിൻകൂട്, കമ്പോസ്റ്റ് കുഴി, ബയോഗ്യാസ് പ്ലാന്റ്, വിത്തുപുര, വളം സ്റ്റോർ എന്നിവയ്ക്ക് സ്ഥലം കണ്ടെത്തണം. ഇപ്പോൾ അങ്ങനെ അല്ല രൂപകല്പന ചെയ്തിട്ടുള്ളതെങ്കിൽ അത്‌ പരിഷ്കരിക്കണം.

5. യന്ത്രവൽക്കരണം അനിവാര്യം. ഒരു കളവെട്ട് യന്ത്രം, തെങ്ങിൽ കയറുന്ന യന്ത്രം, അലൂമിനിയം കോണി, നീളമുള്ള തോട്ട, ഉണക്കൽ യന്ത്രം, വീൽ ബാരോ (അർബാന), ഒന്നോ രണ്ടോ നല്ല സ്പ്രയറുകൾ എന്നിവ അത്യാവശ്യം. അതിനായി SMAM പോലെയുള്ള സ്കീമുകൾ പ്രയോജനപ്പെടുത്തണം.

6. സർക്കാരിന്റെ സഹായപദ്ധതികൾ പ്രയോജനപ്പെടുത്തണം. കൃഷിഭവനുകളുമായി നല്ല ബന്ധം പുലർത്തണം.

7. കിസാൻ ക്രെഡിറ്റ്‌ കാർഡ് പോലെയുള്ള പലിശ കുറഞ്ഞ വായ്പകൾ പ്രയോജനപ്പെടുത്തണം.

8. Crop -livestock integration. മൃഗാശുപത്രി, ക്ഷീരവികസന ഓഫീസ്, മത്‍സ്യവകുപ്പ് എന്നിവരുമായി നല്ല ബന്ധം പുലർത്തണം.

9. സൂക്ഷ്മ ജലസേചന സൗകര്യങ്ങൾ (Drip, Fertigation ) മുതലായവ അനുവർത്തിക്കണം.

10. ഇടവിളകൃഷി (Intercropping), സമ്മിശ്ര വിള കൃഷി (Mixed cropping) എന്നിവ അനുവർത്തിക്കണം

11. സൂക്ഷിക്കാൻ കഴിയുന്ന ഉത്പന്നങ്ങൾ ശരിയായി ഉണക്കി, നല്ല വില കിട്ടുമ്പോൾ മാത്രം വിൽക്കാൻ ശ്രമിക്കണം.

12. മൂല്യവർധിത ഉത്പന്നങ്ങൾ ഉണ്ടാക്കി വിൽക്കണം. അതിനാവശ്യമായ സംരംഭങ്ങൾ തുടങ്ങാൻ Agriculture Infrastructure Fund പോലെയുള്ള പദ്ധതികൾ പ്രയോജനപ്പെടുത്തണം.

13. ഫാമിൽ മണ്ണ് -ജല സംരക്ഷണ പ്രവർത്തനങ്ങൾ ഏറ്റെടുക്കണം. ജലക്ഷാമമുള്ള വീടുകളിൽ പുരപ്പുറത്തുവീഴുന്ന വെള്ളം കിണർ റീചാർജ് ചെയ്യാൻ ഉപയോഗിക്കണം.

കൃഷി വളരെ ആനന്ദദായകമായ ഒരു തൊഴിൽ ആണ്. അത്‌ ആദായകരവും കൂടിയാകണം. എപ്പോഴും ‘ഇരവാദം ‘ഉന്നയിച്ച് സ്വയം വില കളയുന്നവർ ആകരുത് കർഷകർ. നല്ല ഭക്ഷണസാധനങ്ങൾ തേടി ആൾക്കാർ നമ്മുടെ വീട് തേടി വരണം. വീട് തന്നെ ആയിരിക്കണം വിപണി. കൃഷി മുഖ്യതൊഴിലാക്കാൻ ഉദ്ദേശിക്കുന്ന ചെറുപ്പക്കാർ സമാനമനസ്ഥിതിയുള്ള ജീവിതപങ്കാളിയെ തിരഞ്ഞെടുക്കണം. (ഇതിനകം തിരഞ്ഞെടുത്തവര്‍ക്ക് ഇതു ബാധകമല്ല). എങ്കിലേ അഭിപ്രായ ഭിന്നതകൾ ഇല്ലാതെ മുന്നോട്ടുപോകൂ.

കര്‍ഷകന്‍ പട്ടിണി കിടക്കുന്നു, കര്‍ഷകന്‍ കടംകയറി ജീവനൊടുക്കുന്നു തുടങ്ങിയ വാട്സാപ് കഥകള്‍ക്കു ചെവികൊടുത്ത് മടിയരാകരുത്. അധ്വാനിക്കാന്‍ മനസ്സുള്ള ആയിരക്കണക്കിനു മിടുക്കര്‍ കേരളത്തില്‍ കൃഷിചെയ്ത് അന്തസ്സായി ജീവിക്കുന്നുണ്ട്. അവരുടെ കൃഷിഭൂമി പോയി നോക്കിയാല്‍ കാര്യ ബോധ്യമാകും. നമ്മൾ കൃഷി ചെയ്തില്ലെങ്കിൽ നാട്ടുകാർ പട്ടിണികിടക്കും എന്നൊന്നും ആരെയും വിരട്ടാനും നോക്കേണ്ട. കയ്യിൽ പണമുണ്ടെങ്കിൽ ഭക്ഷണം എവിടെ നിന്നെങ്കിലും വരും. മനശാന്തിയും ആദായവും തരുന്ന കൃഷി എന്ന ഉപജീവനമാര്‍ഗം ഒന്നാമതായി അവനവനുവേണ്ടിയാണ്. കഴിക്കാൻ സുരക്ഷിതമായ (Safe to eat ) ഭക്ഷണം ഉണ്ടാക്കിക്കൊടുത്താല്‍ എന്നും വാങ്ങാനാളുണ്ടാകും. അതു നഷ്ടമാകാതിരിക്കാനുള്ള വഴിയാണ് മുകളില്‍പ്പറഞ്ഞത്.

സംയോജിതകൃഷി (Integrated Farming )യാണ് കൃഷി ലാഭകരമാക്കാനുള്ള വഴി. ശാശ്വതമായ വഴി.