Menu Close

മണ്ണുനന്നായാല്‍ മനസ്സിനുസന്തോഷം: കൃഷിയില്‍ മണ്ണിന്റെ മഹിമ എന്ത്?

‘വിളവുനന്നാകണമെങ്കിൽ മണ്ണുനന്നാവണം’ എന്നത് കൃഷിയുടെ ബാലപാഠമാണ്. ഇതറിഞ്ഞുവേണം പറമ്പിലേക്കിറങ്ങാന്‍. ‘മണ്ണും പെണ്ണും കൊതിച്ചപോലെ കിട്ടില്ല’ എന്ന് പഴയൊരു പഴഞ്ചൊല്ലുണ്ട്. നിരാശബാധിച്ച കാമുകരെയും പാരിസ്ഥിതികവെല്ലുവിളി നേരിടുന്ന സ്ഥലങ്ങളിലെ കർഷകരെയും കാണുമ്പോള്‍ ഇതു ശരിയെന്നുതോന്നും. ‘മണ്ണായാലും പെണ്ണായാലും നന്നായി നോക്കുന്നവർക്കുണ്ട്’ എന്നും മറ്റൊരു ചൊല്ലുണ്ട്. അതായത്, മണ്ണിനെയും പെണ്ണിനെയും കണ്ണിലെ കൃഷ്ണമണിപോലെ പരിപാലിച്ചാൽ/ പരിഗണിച്ചാൽ അതിന്റെ പതിന്മടങ്ങ് നമുക്കു തിരിച്ചുകിട്ടും എന്നാണ് പഴഞ്ചൊല്ലുകാരന്‍ അര്‍ത്ഥമാക്കുന്നത്. ഇതൊക്കെ ആണുങ്ങള്‍ മണ്ണിനെയും പെണ്ണിനെയും സ്വകാര്യസ്വത്തായി വച്ചിരുന്ന കാലത്തെ വിചാരങ്ങളാണ്. ആധുനികകാലത്ത് മണ്ണിനെയും ആണിനെയും പോറ്റാനുള്ള കെല്പ് പെണ്ണുങ്ങള്‍ നേടിയിട്ടുണ്ട്. മണ്ണിനെയായാലും പെണ്ണിനെയായായലും ആണിനെയായാലും മര്യാദയ്ക്ക് കൈകാര്യം ചെയ്തില്ലെങ്കില്‍ പണി പാളുമെന്ന് ബുദ്ധിയുള്ളവര്‍ മനസ്സിലാക്കിയിട്ടുണ്ട്. അതെന്തോ ആകട്ടെ, മണ്ണിന് ജീവിതത്തില്‍ ഇണയുടെയത്ര സ്ഥാനം പണ്ടേ കാരണവന്മാര്‍ കൊടുത്തിരുന്നു എന്നുമാത്രം നമ്മളിപ്പോള്‍ എടുത്താല്‍മതി.
പെണ്ണിനെയും ആണിനെയും പരിഗണിക്കുന്ന കാര്യത്തില്‍ നാം ബഹുദൂരം മുന്നോട്ടുപോയെങ്കിലും മണ്ണിനെ സംരക്ഷിക്കുന്നതെങ്ങനെ എന്ന അറിവില്‍ ഇപ്പോഴും പിന്നാക്കമാണ്. നമ്മുടെ ‘മണ്ണുസാക്ഷരത (Soil Literacy) വളരെ മോശമാണ് എന്നു ചുരുക്കം.
മണ്ണിനെ സംരക്ഷിക്കാത്ത ഒരു രാജ്യവും അധികനാൾ നിലനിൽക്കില്ല എന്ന് തിയഡോർ റൂസ് വെൽറ്റ് പറഞ്ഞിട്ടുണ്ട്. പാറ പൊടിഞ്ഞാണ് മണ്ണുണ്ടാകുന്നതെന്ന് നമ്മൾ പഠിച്ചിട്ടുണ്ട്. ഒരിഞ്ചു മേൽമണ്ണുണ്ടാകാൻ ഒരായിരം വർഷങ്ങൾ വേണം. എന്നാൽ വിലമതിക്കാനാവാത്ത ആ മണ്ണ് ഒലിച്ചുപോകാൻ നിമിഷനേരം മതി. മണ്ണ് കുഴിച്ചുകുഴിച്ച് ചെല്ലുമ്പോൾ ഇപ്പോഴും നമുക്കു പാറകൾകാണാം. അതിന്റെ അർത്ഥം, ഇത്രയും നാളത്തെ അപക്ഷയം (weathering) കൊണ്ട് പാറകൾ അത്ര ആഴംവരെ മാത്രമേ പൊടിഞ്ഞുള്ളൂ എന്നും ഇനിയും ഒരായിരം വർഷം കഴിയുമ്പോൾ അവിടെനിന്ന് വീണ്ടും ഒരിഞ്ചുകൂടി പൊടിഞ്ഞേക്കാം എന്നുമാണ്.
മണ്ണെന്നത് പലർക്കും പലതാണ്. ഫ്ലാറ്റിൽ താമസിച്ച് സ്വന്തം കാറിൽക്കയറി ജോലിയ്ക്കുപോകുകയും തിരിച്ചുവരികയും ചെയ്യുന്ന സമ്പന്നർക്ക് മണ്ണ് ഒരുതരം അഴുക്കാണ്. ആരോഗ്യകാര്യത്തിൽ ആശങ്കാകുലയായ നഗരവീട്ടമ്മയ്ക്ക് അത് കീടാണുക്കളുടെ ഉറവിടമാണ്. പക്ഷേ, മണ്ണിൽ പണിയെടുക്കുന്ന കർഷകന് മണ്ണ് അമ്മയും ദൈവവുമാണ്. മണ്ണില്ലാതെ മനുഷ്യരാശിയ്ക്ക് നിലനിൽപ്പില്ല എന്ന സത്യം തിരിച്ചറിയുന്ന ക്രാന്തദർശികളാണ് കർഷകർ. മനുഷ്യരാശിക്കുവേണ്ടി അന്നദാതാവായ മണ്ണിനെ പരിപാലിക്കുന്ന കര്‍ഷകര്‍ ജയിക്കട്ടെ.
‘ലക്ഷണമൊത്ത മണ്ണ്’ (Ideal soil) എന്നുപറഞ്ഞാൽ അതിൽ നാലു ഘടകങ്ങളുണ്ടാകും. ധാതുക്കൾ (Minerals), ജൈവാംശം (Organic matter), വായു (air), ഈർപ്പം (moisture/water) എന്നിവയാണവ. പണ്ട് പാറയായിരുന്നപ്പോള്‍ അതിലുണ്ടായിരുന്ന വിവിധ മൂലകങ്ങൾ ഇപ്പോള്‍ മണ്ണിലുമുണ്ടാകും. അതാണ് ധാതുക്കൾ. പൊട്ടാസ്യം, കാൽസ്യം, മഗ്നീഷ്യം, ചെമ്പ്, ഇരുമ്പ്, അലുമിനിയം, നിക്കൽ, മോളിബ്ഡിനം എന്നിവയാണ് അതിൽ പ്രധാനപ്പെട്ടവ. മണല്‍ (Sand), എക്കല്‍ (Silt), കളിമണ്ണ് (Clay) എന്നിവയിൽ ഇവ അടങ്ങിയിട്ടുണ്ട്. അവ സന്തുലിതമായ അളവിൽ ഉണ്ടാകുന്നതാണ് നല്ല മണ്ണിന്റെ ഒരു ലക്ഷണം. മൂലകങ്ങൾ അളവിൽക്കൂടിയാലും കുറഞ്ഞാലും കാർഷികവിളകൾക്ക് ദോഷം ചെയ്യും. എന്നാൽ വെറും പാറപ്പൊടിയെയും മണ്ണിനെയും വേർതിരിക്കുന്ന പ്രധാനഘടകം മറ്റൊന്നാണ്. അതാണ് മണ്ണിലുള്ള ജൈവാംശം (Organic Matter ). മണ്ണിൽ അഴുകിച്ചേരുന്ന സസ്യ -ജന്തുജാലങ്ങളുടെ ശരീരത്തിലെ സെല്ലുലോസ്, ഹെമി സെല്ലുലോസ്, പെക്റ്റിൻ, ലിഗ്നിൻ, പ്രോട്ടീൻ, കൊഴുപ്പ്, അന്നജം, എൻസൈമുകൾ എന്നിവ ചേരുന്നതാണ് ജൈവാംശം. അതോടൊപ്പം തന്നെ മൃതശരീരങ്ങളിലുള്ള കാൽസ്യം, ഫോസ്ഫറസ് പോലെയുള്ള ധാതുക്കളും മണ്ണിലേക്കുവരും. മണ്ണിൽനിന്ന് ചെടികൾ വലിച്ചെടുത്ത് ആഹാരത്തിലൂടെ ജന്തുജാലങ്ങൾക്ക് നൽകിയതെല്ലാം തിരിച്ച് മണ്ണിലേക്കുതന്നെ വരും. അതുകൊണ്ടാണ് ‘മനുഷ്യാ നീ മണ്ണാകുന്നു’ എന്ന് ബൈബിള്‍ പറഞ്ഞതും ‘പഞ്ചഭൂതാത്മകനാകും മനുഷ്യന്റെ പാദസംസ്പർശനം തേടി ‘എന്നു വയലാര്‍ പാടിയതും.
ഇതുകൂടാതെ, മണ്ണിൽ വേരാഴ്ത്തിനിൽക്കുന്ന ചെടികൾക്ക് (വേരിന്) ശ്വസിക്കാൻ വായുവും കുടിക്കാൻ വെള്ളവും വേണം. ഇങ്ങനെ മണ്ണിലെ വായുവിലും (Soil air) വെള്ളത്തിലും (Soil Moisture) നിന്നുകിട്ടുന്ന ഹൈഡ്രജനും ഓക്സിജനും (അതായത്, വെള്ളം) അന്തരീക്ഷത്തിൽ നിന്നുകിട്ടുന്ന കാർബൺ ഡയോക്സയിഡും (CO2) ചേരുമ്പോഴാണ് C6 H12 O6 എന്ന അന്നജം ഉണ്ടാകുന്നത്. അതിന്റെ രൂപീകരണത്തെ സഹായിക്കുന്ന Enzymes, Co -factors, ATP എന്നിവയുടെ ഭാഗമാകാൻ മറ്റു ധാതുക്കളും ലവണങ്ങളും വേണം. അവ വിവിധതരം ജൈവ -രാസ -ജീവാണുവളങ്ങൾ വഴി വേരുകൾക്കു ലഭ്യമാകും. ഇല്ലെങ്കിൽ ആക്കണം.
കൃഷിയ്ക്കു മണ്ണൊരുക്കുന്നതിനുമുമ്പ് മണ്ണ് ഒന്നു പരിശോധിക്കുന്നത് നല്ലതാണ്. ‘മണ്ണറിഞ്ഞു വളം ചെയ്യണം ‘എന്നാണല്ലോ. അതിൽ പ്രധാനമായ പരിശോധനകള്‍ മണ്ണിന്റെ pH നിലയും സോഡിയം പോലുള്ള ക്ഷുദ്രലവണങ്ങൾ മണ്ണിൽ അധികമായുണ്ടോയെന്നു പരിശോധിക്കുന്ന EC (Electrical Conductivity) യുമാണ്. മണ്ണിലുള്ള ജൈവകാർബൺ (Soil Organic Carbon), ഫോസ്ഫറസ്, പൊട്ടാസ്യം എന്നിവയും പരിശോധനാവിധേയമാക്കും. ഒപ്പം, മണ്ണിലുള്ള ദ്വിതീയ മൂലകങ്ങളായ കാൽസ്യം, മഗ്നീഷ്യം, ഗന്ധകം (Sulphur )എന്നിവയുടെ അളവും സൂക്ഷ്മ മൂലകങ്ങൾ (Micro nutrients ) ആയ Boron, Manganese, Iron, Copper, Zinc, Molybdenum, Nickel, Chlorin എന്നിവയുടെ അളവും പരിശോധിക്കും. ഓരോ വിളകൾക്കും ഇവ എത്രവീതം മണ്ണിലുണ്ടാകണം എന്നത് തിട്ടപ്പെടുത്തിയിട്ടുണ്ട്.
മണ്ണ് പരിശോധിക്കുമ്പോൾ ഇവ അളവിൽക്കൂടുതലുണ്ടെങ്കിൽ വീണ്ടും ഇട്ടു കൊടുക്കാതെയും അളവിൽ കുറവാണെങ്കിൽ ഇനി എത്ര കൊടുക്കണം എന്നറിയുകയും ചെയ്യുന്നതിനാണ് യഥാർത്ഥത്തിൽ മണ്ണുപരിശോധന നടത്തുന്നത്.
ചുരുക്കത്തിൽ, മണ്ണിന്റെ ഉത്പാദനക്ഷമത (productivity) നിശ്ചയിക്കുന്ന പ്രധാനപ്പെട്ട മൂന്നു കാര്യങ്ങൾ ഇവയാണ്.

  1. മണ്ണിന്റെ അമ്ല -ക്ഷാര നില (pH)
  2. മണ്ണിലെ ജൈവ കാർബൺ (Soil Organic Carbon, SOC )
  3. സൂക്ഷ്മമൂലകങ്ങളുടെ ക്രമമായ ലഭ്യത (Optimal availability of Micro nutrients )
    നല്ല ഉത്പാദനക്ഷമമായ മണ്ണിൽ അഞ്ചുശതമാനം ജൈവാംശം (Organic Matter) ഉണ്ടാകണം. മണ്ണിന്റെ ജൈവകാർബണിന്റെ (Soil Organic Carbon)ന്റെ അളവിനെ 1.72കൊണ്ടു ഗുണിച്ചാൽ ജൈവാംശം (Organic matter ) കണ്ടുപിടിക്കാം. ഉദാഹരണമായി മണ്ണിൽ രണ്ടുശതമാനം ജൈവകാർബൺ ഉണ്ടെങ്കിൽ ആ മണ്ണിലെ ജൈവാംശത്തിന്റെ അളവ് 2x 1.72 = 3.14 ആണ്. അതായത് ചുരുങ്ങിയത് മൂന്നുശതമാനം ജൈവകാർബണെങ്കിലും ഉണ്ടെങ്കിലേ മണ്ണിൽ അഞ്ചുശതമാനം ജൈവാംശമുണ്ടെന്ന് പറയാൻ കഴിയൂ. മണ്ണു പരിശോധിച്ചാലേ ഇതൊക്കെ അറിയാനാകൂ.
    ഇംഗ്ലീഷില്‍ ഒരു ചൊല്ലുണ്ട്. ഒരു ചങ്ങലയുടെ ശേഷി അതിലെ ഏറ്റവും ഉറപ്പുകുറഞ്ഞ കണ്ണിയുടെ ശേഷി പോലിരിക്കും (A chain is as strong as its weakest link). അതായത്, ഒരു ചങ്ങലയിൽ പല ബലമുള്ള കണ്ണികള്‍ ഉണ്ടെന്നിരിക്കട്ടെ. ഒരു കണ്ണിയ്ക്ക് 10 കിലോ വരെ ബലം (Force) താങ്ങാൻകഴിയും. അതിൽക്കൂടിയാൽ ആ കണ്ണി പൊട്ടും. അതായത് ചങ്ങല പൊട്ടും. അടുത്ത കണ്ണിയ്ക്ക് 100 കിലോ ബലവും അടുത്തതിന് 150 കിലോ ബലവുമൊക്കെ താങ്ങാൻ പറ്റുമെങ്കിൽപ്പോലും ആ ചങ്ങലയ്ക്ക് താങ്ങാൻപറ്റുന്ന പരമാവധി ബലം വെറും 10 കിലോയാണ്. ആ ചങ്ങലയുടെ ശേഷി അതിലെ ഏറ്റവും ദുര്‍ബലായ കണ്ണിയുടെ ശേഷി മാത്രമാണ്. ഇതുപോലെ, ഒരു സിസ്റ്റത്തിൽ അല്ലെങ്കിൽ സംവിധാനത്തിൽ, പല ബലമുള്ള ആൾക്കാരുണ്ടായാലും അതിന്റെ മൊത്തത്തിലുള്ള ബലം നിശ്ചയിക്കുന്നത് അതിലെ കരുത്തനല്ല, ദുർബ്ബലനാണെന്നാണ് ഇതിനര്‍ത്ഥം. അപ്പോൾ, സ്വാഭാവികമായും ധാതുക്കൾ, ജൈവാംശം, വായു, വെള്ളം എന്നിവയടങ്ങിയ മണ്ണ് എന്ന ചങ്ങലയിൽ പലപ്പോഴും ഏറ്റവും കുറവുള്ള ദുർബ്ബലൻ എന്നുപറയുന്നത് ജൈവാംശം ആയിരിക്കും. അതുകൊണ്ടാണ് അടിസ്ഥാനവളമായി വലിയയളവിൽ ജൈവവളങ്ങൾ നൽകണമെന്നു പറയുന്നത്. ‘അടിസ്ഥാനമുറച്ചാലേ ആരൂഢവും ഉറയ്ക്കൂ’ എന്ന് പറയാറില്ലേ, അതുതന്നെ.
    ‘അടുപ്പു ചെറുതാണെങ്കിലും കല്ലു മൂന്നെണ്ണം വേണം’ എന്ന് പണ്ടുള്ളവർ പറഞ്ഞിട്ടുണ്ട്. ഒരു വാഴ കൃഷിചെയ്താലും ഒരായിരം വാഴ കൃഷിചെയ്താലും ചില കാര്യങ്ങൾ ഒരുപോലെയാണ് വേണ്ടത്. മണ്ണിന്റെ മാനസികാവസ്ഥയാണ് അതിന്റെ അമ്ല -ക്ഷാര നില (H ) എന്നു വേണമെങ്കിൽ വ്യാഖ്യാനിക്കാം. അമ്ലത (acidity) കൂടിയാലും ക്ഷാരത (alkalinity) കൂടിയാലും മണ്ണ് അശാന്ത (turbulent) മാകും. അവിടെ മൂലകങ്ങൾ തമ്മിൽ സ്വരച്ചേര്‍ച്ചയുണ്ടാകില്ല. അപസ്വരങ്ങൾ (cacophony) ആകും അവിടെ മുഴങ്ങിക്കേൾക്കുക. ആയതിനാൽ മണ്ണൊരുക്കുമ്പോൾത്തന്നെ ഗുണമേന്മയുള്ള കുമ്മായവസ്തുക്കൾ ചേർത്ത് മണ്ണിനെ ശാന്ത(Neutral) മാക്കണം.
    ഇനി ജീവശാസ്ത്രത്തിലെ പ്രധാന സിദ്ധാന്തങ്ങളിലൊന്നായ ‘കുറഞ്ഞ ഘടകത്തെ സംബന്ധിച്ച നിയമം’ (Law of limiting factor) എന്താണ് പറയുന്നതെന്നു നോക്കാം. ആകെയുള്ള വിഭവങ്ങളല്ല, അതില്‍ ഏറ്റവും കുറവുമുള്ള ഘടകമാണ് വളര്‍ച്ചയെ നിര്‍ണ്ണയിക്കുന്നത് എന്നാണ് നിയമം പറയുന്നത്. (It states that, growth is dictated not by the total resources available, but, by the scarcest resource (limiting factor)). ഈ തത്ത്വപ്രകാരം സസ്യങ്ങൾക്ക് പ്രധാനമായും ആവശ്യമായ പതിനേഴു മൂലകങ്ങളിൽ (Essential Plant Nutrients) ആ മണ്ണിൽ ഏറ്റവും കുറവുള്ള മൂലകം ഏതാണോ അതായിരിക്കും അവിടെ നടുന്ന ചെടിയുടെ ഉത്പാദനക്ഷമത നിശ്ചയിക്കുക. ഉദാഹരണത്തിന്, പാവൽകൃഷി ചെയ്യുന്ന മണ്ണിൽ ഒരു സെന്റിൽ, തട്ടുപന്തൽ രീതിയിൽ (horizontal trellis) 2m x 2m അകലത്തിൽ തയ്യാറാക്കിയ 10 കുഴികളിൽ 3 തൈകൾ ഓരോ തടത്തിലും വളർത്തുമ്പോൾ ഒരു സെന്റിൽ 30 തൈകൾ ഉണ്ടാകും. പ്രീതി എന്ന ഇനത്തിന്റെ ഉത്പാദനക്ഷമത സെന്റിന് 80 കിലോ ആണെങ്കിൽ ഒരു ചെടി ശരാശരി രണ്ടര മുതൽ രണ്ടേമുക്കാൽ വരെ കിലോ കായ്കൾ തരണം. അത്രയും കായകൾ പിടിക്കണമെങ്കിൽ ഇത്ര ഗ്രാം നൈട്രജൻ, ഇത്ര ഗ്രാം ഫോസ്ഫറസ്, ഇത്ര ഗ്രാം പൊട്ടാസ്യം, എന്നിങ്ങനെ ഈ പതിനേഴ് അവശ്യമൂലകങ്ങൾ എത്രവീതം വേണമെന്ന് കണക്കാക്കാൻ പഠനങ്ങൾക്കു കഴിഞ്ഞിട്ടുണ്ട്. മണ്ണിൽ ഏതു മൂലകമാണോ അളവിൽക്കുറഞ്ഞത്, ആ മൂലകമായിരിക്കും മണ്ണിന്റെ ഉത്പാദനക്ഷമത തീരുമാനിക്കുക. അതാണ് the law of limiting factor.
    ഒരു തുകൽബാഗ് നിർമ്മാണതൊഴിലാളിയെ നോക്കാം. അദ്ദേഹത്തിന്റെ പക്കൽ പത്തു ബാഗ് നിർമ്മിക്കാനുള്ള തുകലും ഏഴു ബാഗ് നിർമ്മിക്കാനുള്ള നൂലും അഞ്ചു ബാഗിൽ വയ്ക്കാനുള്ള സിബ്ബും ഉണ്ടെങ്കിൽ അദ്ദേഹത്തിന് ഒരു ദിവസം ഉണ്ടാക്കി വിൽക്കാൻ കഴിയുന്ന ബാഗുകളുടെ എണ്ണം വെറും അഞ്ചാണ്. അവിടെ പത്ത് ബാഗിനുള്ള തുകൽ ഉണ്ടായിരുന്നുവെന്ന് പറഞ്ഞിട്ട് ഒരുകാര്യവുമില്ല. ഏറ്റവും കുറവുള്ള സിബ് ആണ് ഉല്പാദനക്ഷമത തീരുമാനിച്ചത്. ഇതിലപ്പുറം ഇതു വിശദീകരിക്കാൻ കഴിയില്ല.
    അതുകൊണ്ട്, ചില മൂലകങ്ങൾ കൂടുതലായി വാരിയിടുന്നതും ചില മൂലകങ്ങൾ മണ്ണിൽ തീരെക്കൊടുക്കാതിരിക്കുന്നതും കർഷകനു ഗുണംചെയ്യില്ല. മറ്റൊരുതരത്തിൽ പറഞ്ഞാൽ ഒരാൾക്ക് ശക്തമായ കൈകാലുകളും കരളും ആന്തരികാവയവങ്ങളുമുണ്ട് എന്നിരിക്കട്ടെ. പക്ഷേ, അദ്ദേഹത്തിന്റെ ഹൃദയത്തിന് ചെറിയ തകരാറുണ്ടെങ്കിൽ ആരോഗ്യം തീരുമാനിക്കുന്നത് ശക്തമായ മറ്റവയവങ്ങളല്ല, മറിച്ച് ദുർബ്ബലമായ ഹൃദയമായിരിക്കും. ഈ ലോജിക് മനസ്സിലാക്കിയാൽ മണ്ണാരോഗ്യം (Soil Health) മനസ്സിലാക്കാൻ ബുദ്ധിമുട്ടില്ല.
    നെറ്റ്യുകോ (Nature Eco friendly Farming) കൃഷിയുടെ പ്രചാരകനായ ദീപക് സച്ച്ദേയുടെ അഭിപ്രായത്തിൽ കൃഷിയുടെ പരിണാമഘട്ടങ്ങളെ ഒൻപതായി തിരിച്ചിട്ടുണ്ട്.
  4. പരമ്പരാഗതകൃഷി (Traditional Farming)
  5. രാസകൃഷി (Chemical Farming)
  6. പ്രകൃതികൃഷി (Natural Farming)
  7. ബയോ ഡൈനാമിക് കൃഷി (Bio dynamic Farming)
  8. ജൈവകൃഷി (Organic Farming)
  9. ഹോമാകൃഷി (Homa Farming)
  10. സീറോബഡ്ജറ്റ് കൃഷി (Zero Budget Farming)
  11. പെര്‍മാകൃഷി (Perma Culture)
  12. നെറ്റ്യുകോ കൃഷി (Natueco Farming)
    ഇവയിൽ പലതും വ്യത്യസ്തമായ ചിന്താധാരകളാണ് മുന്നോട്ടുവയ്ക്കുന്നത്. ഓരോന്നു പ്രചരിപ്പിക്കുന്നവരും അവരുടേതാണ് ഉദാത്തം, മഹനീയം, കെങ്കേമം എന്നു പ്രഘോഷിക്കും. ഇതിൽ ഏതുവേണമെന്ന് കർഷകനു തീരുമാനിക്കാം. പക്ഷേ, എന്റെ അഭിപ്രായത്തിൽ ഇവയുടെ എല്ലാം പ്രയോഗികമായ അംശങ്ങളേറ്റെടുത്ത് കൃഷിചെയ്യുകയാകും നല്ലത്. തീവ്രവാദവും മൗലികവാദവും പലപ്പോഴും നല്ലതിനെ സ്വീകരിക്കാൻ നമുക്കു തടസ്സംനിൽക്കും.
    2050 ആകുമ്പോഴേക്കും ലോകജനസംഖ്യ 970 കോടി കവിയും; 2100ൽ 1030 കോടിയും. അത്രയും വയറുകളെ ഊട്ടാൻ ഏതുകൃഷിയാണോ പര്യാപ്തം അതിനെ ഭരണകൂടങ്ങൾ പിന്തുണയ്ക്കും. വയറിന്റെ വിളിയ്ക്കുമുന്നിൽ വരട്ടുവാദം പറഞ്ഞിരുന്നാൽ കലാപമാകും ഫലം. ഭക്ഷണം എത്ര നല്ലതാണെങ്കിലും അത് താങ്ങാനാകാത്ത വിലയ്ക്കാണ് വിപണിയിൽ ലഭിക്കുന്നതെങ്കിൽ ദരിദ്രനാരായണന്മാർ എന്ത് ചെയ്യും?
    ഒരു വാൽക്കഷ്ണം കൂടി. പൂച്ച കറുത്തതോ വെളുത്തതോ ആണെന്നതു പ്രസക്തമല്ല, അത് എലിയെ പിടിക്കുന്നുണ്ടെങ്കിൽ. ജൈവമോ രാസമോ ആയിക്കൊള്ളട്ടെ, നമ്മൾ വളപ്രയോഗത്തിന്റെ നാല് R (4R) കൾ പാലിക്കണം.
  13. ശരിയായ വളം (Right source of fertilizer or Manure)
  14. ശരിയായ വില (Right rate)
  15. ശരിയായ സമയം (Right time)
  16. ശരിയായ സ്ഥലം (Right place)
    ഇത്രയും മനസ്സിലാക്കിയാൽ കാര്യങ്ങൾ എളുപ്പമായി.