Menu Close

കോൾകർഷകരുടെ പ്രശ്നങ്ങൾക്ക് ഉടന്‍ പരിഹാരം

കോൾപ്പാടങ്ങളിലെ ചണ്ടി, കുളവാഴ പ്രശ്നങ്ങളിൽ ശാശ്വതപരിഹാരം ഉണ്ടാകുമെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ. കോൾകർഷക സംഘം ഉപദേശകസമിതി യോഗത്തിൽ അധ്യക്ഷനായി സംസാരിക്കുകയായിരുന്നു മന്ത്രി. ഇവ സമയബന്ധിതമായി നീക്കം ചെയ്തതായി ജില്ലാ കലക്ടർ പ്രദേശം സന്ദർശിച്ച് ഉറപ്പാക്കണം. ടെൻഡർ നടപടിക്രമങ്ങൾ കൃത്യമായി പാലിക്കാത്ത കരാറുകാരെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തുന്നത് അടക്കമുള്ള കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

ഇറിഗേഷൻ വകുപ്പ് പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമായി നടപ്പിലാക്കണം. തരിശ്ശുരഹിത തൃശൂരിനായി ഉള്ള കൂട്ടായ ശ്രമം ആവശ്യമാണ്. രണ്ടാം വിള കൃഷിയുമായി ബന്ധപ്പെട്ട മാസ്റ്റർപ്ലാനിൽ മാറ്റങ്ങൾ വരുത്തണമെങ്കിൽ ഉടൻ പ്രൊപോസൽ സമർപ്പിക്കാനും നിർദ്ദേശം നൽകി.

ജില്ലയിലെ കാലാവസ്ഥ സാഹചര്യങ്ങളും വിവിധ ഡാമുകളിലെ ജലനിരപ്പ് വിവരവും യോഗത്തിൽ വിലയിരുത്തി. ജലദൗർലഭ്യം മുന്നിൽ കണ്ട് സ്വീകരിക്കേണ്ട മുൻകരുതലുകളും ചർച്ചയായി. ഒരു മാസത്തിനുശേഷം യോഗം ചേരാനും അതുവരെ ആഴ്ചയിൽ ഉപദേശക സമിതി യോഗം ചേരാനും തീരുമാനിച്ചു.

കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ മുരളി പെരുനെല്ലി എംഎൽഎ, ജില്ലാ കളക്ടർ വി ആർ കൃഷ്ണതേജ, സബ് കളക്ടർ മുഹമ്മദ് ഷെഫീഖ്, കോൾകർഷകസമിതി ഉപദേശക സമിതി അംഗങ്ങൾ, വകുപ്പുദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.