Menu Close

സംസ്ഥാനത്ത് ഇൻഷുറൻസ് പദ്ധതിയുടെ കീഴിൽ 27 വിളകള്‍

രണ്ട് കേന്ദ്രാവിഷ്‌കൃത ഇൻഷുറൻസ് പദ്ധതിയും സംസ്ഥാനവിള ഇൻഷുറൻസ് പദ്ധതിയും ഉൾപ്പെടെ മൂന്ന് വിള ഇൻഷുറൻസ് പദ്ധതികളാണ് സംസ്ഥാനത്ത് നടപ്പിലാക്കുന്നതെന്നും ഇവയിലൂടെ കർഷകർക്ക് പരമാവധി ധനസഹായം സമയബന്ധിതമായി എത്തിക്കുകയാണ് ലക്ഷ്യമെന്നും കൃഷിമന്ത്രി പി പ്രസാദ് പറഞ്ഞു. കാലാവസ്ഥാ വിളഇൻഷുറൻസ് പദ്ധതിയുടെ ഖാരിഫ് 2022 സീസണിന്റെ നഷ്ടപരിഹാര തുകയായ 94.28 കോടി രൂപയുടെ വിതരണോദ്ഘാടനവും 2023 സീസണിലെ പോളിസി വിതരണവും തിരുവനന്തപുരത്ത് മസ്‌കറ്റ് ഹോട്ടലിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. വട്ടിയൂർക്കാവ് എം എൽ എ അഡ്വ. വി കെ പ്രശാന്ത് ചടങ്ങിൽ അധ്യക്ഷനായിരുന്നു.

ആഗോളതാപനവും കാലാവസ്ഥാ വ്യതിയാനവും ഏറ്റവും കൂടുതൽ പ്രതിസന്ധി സൃഷ്ടിക്കുന്നത് കാർഷിക മേഖലയെ ആണെന്നും ആയതിനാൽ കർഷകർക്കുള്ള നഷ്ടപരിഹാര തുക വർദ്ധിപ്പിക്കുന്നതിന്റെയും സമയബന്ധിതമായി തുക കൈമാറുന്നതിന്റെയും ആവശ്യകത മന്ത്രി പറഞ്ഞു. ഇൻഷുറൻസ് പദ്ധതിയുടെ കീഴിൽ 27 വിളകളാണ് സംസ്ഥാനത്ത് ഉൾപ്പെടുത്തിയിട്ടുള്ളത്. കാലാവസ്ഥാ വ്യതിയാനങ്ങൾ രേഖപ്പെടുത്തുന്നതിനായി ആലപ്പുഴ, പത്തനംതിട്ട ജില്ലകളിൽ അധികമായി 20 ഓട്ടോമാറ്റിക് കാലാവസ്ഥ കേന്ദ്രങ്ങൾ സ്ഥാപിച്ചിട്ടുള്ളതായി മന്ത്രി അറിയിച്ചു. സംസ്ഥാനത്ത് ഇത്തരത്തിൽ 172 കാലാവസ്ഥാനിലയങ്ങൾ ആണുള്ളത്. മഴ, അന്തരീക്ഷ താപനില എന്നിവയുടെ ഏറ്റക്കുറച്ചിലുകൾ കാരണം ഉൽപാദനക്ഷമതയിലുണ്ടാകുന്ന ഇടിവിന് കാലാവസ്ഥാധിഷ്ഠിത വിളഇൻഷുറൻസ് പദ്ധതി നഷ്ടപരിഹാരം നൽകുന്നുണ്ടെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.

2020 മുതൽ 2022 വരെ കേരളത്തിൽ പ്രധാനമന്ത്രി ഫസൽ ബീമാ യോജന (PMFBY), കാലാവസ്ഥാധിഷ്ഠിത വിളഇൻഷുറൻസ് പദ്ധതി (RWBCIS) എന്നീ രണ്ട് കേന്ദ്ര ആവിഷ്‌കൃത വിള ഇൻഷുറൻസ് പദ്ധതികൾ നടപ്പിലാക്കിയിരുന്നു. നെല്ല്, മരച്ചീനി, വാഴ എന്നീ വിളകൾ പി.എം.എഫ്.ബി.വൈ. പദ്ധതിയിലൂടെയും മറ്റുവിളകൾ RWBCIS പദ്ധതിയിലൂടെയുമാണ് നടപ്പാക്കിയിരുന്നത്. 2023ൽ കേരളത്തിലെ 14 ജില്ലകളിലും സംസ്ഥാന വിള ഇൻഷുറൻസ് പദ്ധതിയിൽ ഉൾപ്പെട്ടിട്ടുള്ള 27 ഇനം വിളകളെയും ഉൾപ്പെടുത്തി RWBCIS നടപ്പിലാക്കുന്നതിനായി വിജ്ഞാപനം ചെയ്തു.

2022- 23 വർഷത്തിൽ 60 കോടി രൂപ സംസ്ഥാന സർക്കാർ പ്രീമിയം സബ്‌സിഡി ഇനത്തിൽ നടത്തിപ്പ് ഏജൻസിയായ അഗ്രികൾച്ചറൽ ഇൻഷുറൻസ് കമ്പനി ഓഫ് ഇന്ത്യ ലിമിറ്റഡിന് നൽകിയിട്ടുണ്ട് 2022- 23 വർഷത്തിൽ ഈ പദ്ധതിയിൽ (Kharif and Rabi) 80265 കർഷകർ അംഗമായിട്ടുണ്ട് ഖാരിഫ് സീസണിലെ കാലാവസ്ഥാധിഷ്ഠിത ഇൻഷുറൻസ് പദ്ധതിയുടെ (RWBCIS) നഷ്ടപരിഹാരമായി 51962 കർഷകർക്ക് 94.28 കോടി രൂപ വേദിയിൽ വച്ച് കൃഷിമന്ത്രി കർഷകരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് കൈമാറുകയുണ്ടായി. തിരുവനന്തപുരം ജില്ലയിലെ പച്ചക്കറി കർഷകനായ രവി ജി, തൃശ്ശൂർ ജില്ലയിലെ നെൽ കർഷകനായ സുനിൽകുമാർ പി വി എന്നിവർക്ക് പോളിസി സർട്ടിഫിക്കറ്റ് നൽകിക്കൊണ്ടാണ് മന്ത്രി ഈ വർഷത്തെ പോളിസി വിതരണം ഉദ്ഘാടനം ചെയ്തത്.

ചടങ്ങിൽ കേന്ദ്ര കൃഷി മന്ത്രാലയത്തിലെ ക്രെഡിറ്റ് വിഭാഗം അണ്ടർ സെക്രട്ടറി സൗമ്യ ശ്രീകാന്ത്, PMFBY സ്റ്റേറ്റ് നോഡൽ ഓഫീസർ ഡോ ബിന്ദു എം എസ്, അഗ്രികൾച്ചറൽ ഇൻഷുറൻസ് കമ്പനി സോണൽ മാനേജർ ഭാരതി വജ്രവേലു, കർഷക പ്രതിനിധി അബ്ദൾലത്തീഫ് എന്നിവർ സംസാരിച്ചു. കൃഷിവകുപ്പ് സെക്രട്ടറി ഡോ. ബി അശോക് സ്വാഗതവും ഡയറക്ടർ ഇൻ ചാർജ് ജോർജ് സെബാസ്റ്റ്യൻ നന്ദിയും പറഞ്ഞു