Menu Close

കേരളത്തിനു കുതിക്കാന്‍ കാബ്കോയുടെ കരുത്ത്

കേരളത്തില്‍ ഊർജ്ജിതമായ കാർഷിക, വിപണന സംവിധാനം ഒരുക്കുന്നതിന് കേരള അഗ്രോ ബിസിനസ് കമ്പനി (കാബ്‌കോ) (KABCO) രൂപീകരിക്കുവാന്‍ സർക്കാർ തീരുമാനിച്ചു. ചിങ്ങം ഒന്നിന് കമ്പനി പ്രവര്‍ത്തനമാരംഭിക്കും. കൃഷിമന്ത്രി പി. പ്രസാദ് വാർത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.

കേരളത്തിൽ കാർഷികോത്പന്നങ്ങളുടെ മൂല്യവർദ്ധനവിനും സംസ്‌കരണത്തിനും ഊന്നൽ നൽകുന്നതിനായി അഗ്രിപാർക്കുകളും ഫ്രൂട്ട്പാർക്കുകളും സ്ഥാപിക്കുന്നതിനും ഏകോപിപ്പിക്കുന്നതിനും കമ്പനി രൂപീകരിക്കുന്നതിലൂടെ സാധ്യമാകുമെന്ന് മന്ത്രി പി. പ്രസാദ് പറഞ്ഞു.

പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ (PPP) കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ്(CIAL) കമ്പനി മാതൃകയില്‍ പബ്ലിക് പ്രൈവറ്റ് പാർട്ണർഷിപ്പ് സംരംഭമായിട്ടായിരിക്കും കാബ്കോ രൂപീകരിക്കുക. ഒരു സ്വതന്ത്രകമ്പനി ആയിട്ടായിരിക്കും കാബ്കോ പ്രവർത്തിക്കുകയെന്ന് മന്ത്രി അറിയിച്ചു. സംസ്ഥാന സർക്കാരിന്റെ 33 ശതമാനം ഓഹരിവിഹിതവും കർഷകരുടെ 24 ശതമാനം ഓഹരിവിഹിതവും കർഷകക്കൂട്ടായ്മകൾ, കാർഷിക സഹകരണസംഘങ്ങൾ എന്നിവയുടെ 25 ശതമാനം ഓഹരി വിഹിതവും പൊതു ഓഹരി വിപണിയിൽ നിന്ന് 13 ശതമാനത്തിൽ അധികമാകാക്കാത്ത ഓഹരിവിഹിതവും പ്രാഥമിക കാർഷിക സ്ഥാപനങ്ങളുൾപ്പെടെയുള്ള ധനകാര്യ സ്ഥാപനങ്ങളിൽ നിന്ന് അഞ്ച് ശതമാനത്തിൽ കൂടാത്ത ഓഹരിവിഹിതവും നിജപ്പെടുത്തും.

കൃഷിവകുപ്പ് കേന്ദ്രീകരിച്ച് കാർഷികോത്പന്നങ്ങള്‍ കൈകാര്യം ചെയ്യുന്നതിനും കാർഷികോല്പാദനത്തെ അടിസ്ഥാനമാക്കി വിപണി കണ്ടെത്തുന്നതിനും വിശകലനം ചെയ്യുന്നതിനുമുള്ള ഏജൻസിയായി പ്രവർത്തിക്കാനും കമ്പനിക്കാവും. കേരളത്തിന്റെ കാർഷികോത്പന്നങ്ങളെ അവയുടെ ഗുണമേന്മകൾ പ്രയോജനപ്പെടുത്തുന്ന തരത്തിൽ പൊതുബ്രാൻഡിങ്ങിൽ കൊണ്ടുവരുന്നതും കമ്പനിയുടെ ലക്ഷ്യമായിരിക്കും. മൂല്യ വർദ്ധനയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനുള്ള ഒരു ഏജൻസിയായി കാബ്‌കോ പ്രവർത്തിക്കും. ദേശീയ അന്തർ ദേശീയ കയറ്റുമതി, വിപണന പ്രവർത്തനങ്ങളിൽ കേരളത്തിലെ കർഷകരെ കമ്പനി പ്രാപ്തരാക്കും.
കൃഷി വകുപ്പ് മന്ത്രി ചെയർമാനും കൃഷി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി, കൃഷി വകുപ്പ് ഡയറക്ടർ, ധനകാര്യ വകുപ്പിന്റെ പ്രതിനിധി, കേരള അഗ്രോ ഇൻഡട്രീസ് കോർപ്പറേഷൻ മാനേജിംഗ് ഡയറക്ടർ എന്നിവർ പ്രാരംഭ ഡയറക്ടർമാരായിരിക്കും.

ഇടുക്കിയിലെ വട്ടവട വെജിറ്റബിൾ അഗ്രോപാർക്ക്, തൃശൂർ കണ്ണാറയിലെ ബനാന ഹണി അഗ്രോപാർക്ക്, കോഴിക്കോട്, വേങ്ങേരിയിലെ കോക്കനട്ട് ട്രേഡിംഗ് ആന്റ് മാർക്കറ്റിങ് ഹബ് അഗ്രോപാർക്ക്, കോഴിക്കോട്, കൂത്താളിയിലെ കോക്കനട്ട് മാനുഫാക്ചറിംഗ് ഫെസിലിറ്റി, പാലക്കാട് മുതലമടയിലെ മാംഗോ അഗ്രോപാർക്ക് എന്നിവ ആദ്യഘട്ടമായി കാബ്‌കോയുടെ അടിസ്ഥാന യൂണിറ്റുകളായിരിക്കും.

കമ്പനിക്കായി മൂന്ന് നഗരകാർഷിക മൊത്തവ്യാപാരവിപണികളും മൂന്ന് ഗ്രാമീണ കാർഷിക മൊത്തവ്യാപാരവിപണികളും കണ്ണാറ, കൂത്താളി അഗ്രോപാർക്കുകളും 30 വർഷത്തേക്ക് നിർദിഷ്ട കമ്പനിയുടെ ബിസിനസ്സ് ആവശ്യത്തിനായി കൈമാറ്റം ചെയ്യുന്നതിന് കൃഷി വകുപ്പ് നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

10 കോടി രൂപയുടെ മൊത്തം മൂല്യത്തിൽ സർക്കാരിന്റെ ഇക്വിറ്റി പങ്കാളിത്തം 3.3 കോടി രൂപയായി പരിമിതപ്പെടുത്തും. ബാക്കിയുള്ള മൂലധനത്തിന് ഓഹരി ഉടമകൾക്ക് നിശ്ചയിച്ച പ്രകാരം ആനുപാതികമായി വരിക്കാരാകാവുന്നതാണ്. സർക്കാരിന്റെ ഇക്വിറ്റി വിഹിതം നിറവേറ്റുന്നതിന് ആവശ്യമായ ഭൂമി കമ്പനിക്ക് കൈമാറും. സർക്കാർ വിഹിതം ഭൂമിയിൽ മാത്രമായി പരിമിതപ്പെടുത്തുകയും ബിസിനസ്സിനായുള്ള പ്രധാന നിക്ഷേപം ഓഹരിയുടമകളിൽ നിന്നുമായിരിക്കും. കൂടുതൽ മൂലധനം ആവശ്യമായിവരുമ്പോൾ അത് മറ്റ് ഓഹരിയുടമകളിൽ നിന്നു സമാഹരിക്കുമെന്നും കൃഷിമന്ത്രി അറിയിച്ചു.

കാർഷികസംസ്‌ക്കരണത്തിന് ആവശ്യമായ യന്ത്രസാമഗ്രികളുടെ സംഭരണത്തിനും സ്ഥാപനത്തിനുമായി അതുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളുമായി കാബ്കോ മദ്ധ്യസ്ഥം വഹിക്കും. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ കാബ്‌കോയ്ക്ക് വിവിധ വിതരണശൃംഖലാ പോയിന്റുകൾ ഉണ്ടായിരിക്കും, ഈ വിതരണശൃംഖലകൾ കർഷകരിൽനിന്ന് കാർഷിക ഉത്പന്നങ്ങൾ ശേഖരിക്കുകയും നിർദിഷ്ട അഗ്രോപാർക്കുകളിലേക്ക് അയയ്ക്കുകയും ചെയ്യും. സാധ്യതയുള്ള വിപണികൾക്കും ഉല്പന്നങ്ങൾക്കുമായി കമ്പോള ഗവേഷണം, ഉപഭോക്താൾക്ക് ഉതകുന്ന രീതിയിൽ ബ്രാൻഡ് സൃഷ്ടിക്കൽ എന്നിവ കാബ്കോ വഴി നടത്താനാവും. മാർക്കറ്റ് റിസർച്ച് അടിസ്ഥാനമാക്കി മത്സരാധിഷ്ഠിത വില നിർണ്ണയ തന്ത്രം നടപ്പിലാക്കും. വിവിധ മാർക്കറ്റിങ് പ്ലാറ്റ്‌ഫോമുകൾ, ഡിജിറ്റൽ മീഡിയ, സോഷ്യൽ മീഡിയ എന്നിവയിലൂടെ കാബ്കോക്ക് മാർക്കറ്റിങ് പ്രവർത്തനങ്ങൾ പ്രീ-ലോഞ്ച് ചെയ്യാനാകും. പൊതു കാർഷിക ഫല ബ്രാൻഡ് കേരളത്തിനായി രൂപീകരിക്കുമെന്നും മന്ത്രി പി. പ്രസാദ് പറഞ്ഞു.