Menu Close

കൃഷി നഷ്ടമോ? നെല്‍കൃഷി ചെയ്യുകയേ അരുതോ?

കര്‍ഷകരുടെ ആത്മവീര്യം തകര്‍ക്കുന്ന പ്രചാരണങ്ങളെ തച്ചുടച്ച യഥാര്‍ത്ഥ കര്‍ഷകന്റെ കുറിപ്പ് ഇപ്പോഴും സജീവം. ഏറ്റവും കൂടുതല്‍ ഇല്ലാക്കഥകള്‍ പ്രചരിക്കുന്ന മേഖലയാണ് ഇന്ന് കൃഷി. സാമൂഹ്യമാധ്യമങ്ങള്‍ കൂടി വന്നതോടെ അതിന്റെ അളവ് കൂടി. കൃഷി ചെയ്യാനെത്തുന്നവരെ നിരുത്സാഹപ്പെടുത്തുന്ന തരത്തിലാണ് ഒളിവും തെളിവിലുമിരുന്ന് പലരും പറഞ്ഞുണ്ടാക്കുന്നത്. അതേസമയം, കൃഷിയിലൂടെ ആദായമുണ്ടാക്കി അന്തസ്സോടെ ജീവിക്കുന്ന ആയിരങ്ങള്‍ കേരളത്തിലുണ്ട്. ഈ അവസരത്തിലാണ് നാല് വര്‍ഷം മുമ്പ് വയനാട്ടില്‍ നിന്നുള്ള കര്‍ഷകന്‍ ശ്രീ. അയൂബ് തോട്ടോളി എഴുതിയ ഫേസ്ബുക്ക്കുറിപ്പ് ശ്രദ്ധിക്കപ്പെട്ടത്. അടുത്തദിവസം അദ്ദേഹം അത് വീണ്ടും പൊതുജനശ്രദ്ധയിലേക്കു കൊണ്ടുവന്നു. അധികമഴയും ആസൂത്രണത്തിലെ ചില പിശകുകളും ബാധിച്ചിട്ടും തന്റെ നെല്‍കൃഷി എങ്ങനെ ലാഭകരമായി എന്നാണ് ആ കുറിപ്പില്‍ അദ്ദേഹം കണക്ക് സഹിതം സ്ഥാപിക്കുന്നത്. 2019ല്‍ എഴുതിയ കുറിപ്പിന്റെ പൂര്‍ണരൂപം ഇവിടെ വായിക്കാം.

“ഈ വർഷത്തെ നെൽകൃഷിയുടെ വിളവെടുപ്പും, വൈക്കോൽ കെട്ടലും എല്ലാം കഴിഞ്ഞു. അതിവർഷംമൂലം മുളപ്പിച്ച വിത്ത് വിതയ്ക്കാനാവാതെ നശിച്ചുപോയിരുന്നു .രണ്ടാമത് വിതച്ച ഞാറ്റടി പത്ത് ദിവസം വെള്ളത്തിൽ മുങ്ങിക്കിടക്കുകയും ചെയ്തിരുന്നു. അതുമൂലം ഞാറ് തികയാതെ വരുമെന്ന സംശയത്തിൽ കുറച്ചു ഭാഗം തെളി(പറിച്ചുനടാതെ വിത്തു വിതച്ചുള്ള കൃക്ഷി രീതി) വിതച്ചു.അങ്ങിനെ വിത്തിന്റെ കാര്യത്തിലുണ്ടായ 3000 ത്തിനു താഴെയുള്ള അധിക ചിലവും കൂട്ടിയാൽ 30000 രൂപ ഒരേക്കർ നെൽകൃഷിക്ക് ചിലവ് വന്നു (കൃത്യമായി പറഞ്ഞാൽ 29545 രൂപ). പട്ടാമ്പിയിലെ നെൽകർഷകൻ ശശിയേട്ടൻ വികസിപ്പിച്ചെടുത്ത ഗോപിക എന്ന നെൽവിത്താണ് കൃഷിക്ക് ഉപയോഗിച്ചത്. ഏക്കറിന് 3 ടൺ വരെ വിളവു തരാൻ കെല്പുള്ള ഇനമാണെന്ന് കേട്ടിട്ടാണ് ,കുറച്ചു പ്രയാസപെട്ടിട്ടായാലും വിത്ത് സംഘടിപ്പിച്ചത്. കൃത്യസമയത്ത് പറിച്ചുനടാൻ പ്രളയം മൂലം സാധിക്കാതായത് വിളവിനെ ബാധിച്ചു എന്നു കരുതുന്നു.ഏക്കറിന് 15 ക്വിൻറലാണ് കിട്ടിയത്. പ്രതീക്ഷിച്ച വിളവിൽ പകുതിയാണ് കിട്ടിയതെങ്കിലും സംഗതി ലാഭകരമാണ്. സർക്കാർ നെല്ലുസംഭരിക്കുന്നത് കഴിഞ്ഞ വർഷം 2350 / ക്വിന്റൽ ആയിരുന്നു .ഈ വർഷം 2500 (2530) രൂപയക്കാണ്.15 x 2500 = 37500 രൂപ നെല്ലിനത്തിൽ തന്നെ കിട്ടും.പിന്നെ വൈക്കോലിന് മെഷീൻ കെട്ടിന് ഏറ്റവും കുറഞ്ഞത്200 രൂപ വില കിട്ടുന്നുണ്ട് (തുടക്കത്തക്കത്തിൽ 250 ഉണ്ടായിരുന്നു) 37 കെട്ടാണ് എനിക്ക് കിട്ടിയത്.37 X 200 = 7400 .( കെട്ടുകൂലി 40 രുപ കുറക്കണം അപ്പോൾ 160) ഇതിനു പുറമെ സർക്കാരിന്റെയും, ജില്ലാ, ബ്ലോക്ക്, ഗ്രാമ പഞ്ചായത്തുകളുടെ സഹായധനമുണ്ട്. അത് ഏക്കറിന് 3933 രുപ വരും.കുമ്മായ വസ്തുക്കൾ, സബ്സിഡി റേറ്റിലുള്ള നെൽവിത്ത് ( നെൽവിത്തിന് കിലോ 50 രൂപ കൊടുത്താണ് ഗോപിക, പാൽതൊണ്ടി ഒക്കെ പുറമെ നിന്ന്വാങ്ങിയത് ). ഒക്കെ ചേരുമ്പോൾ ഏക്കറിനു 4500 രൂപയ്ക്ക് മുകളിൽ സഹായധനമായി. 30000 രുപ ഒരേക്കറിന്റെ കൃഷിചിലവും കഴിച്ചാൽ എനിക്ക് 17420രൂപ നെൽകൃഷിയിൽ നിന്ന് ആദായം ലഭിച്ചിട്ടുണ്ട്.

കൃഷിയിലേക്കിറങ്ങിയ ആദ്യ നാളുകളിൽ നെൽകൃഷി നഷ്ടമാണെന്നുള്ള പല്ലവി കേട്ട് പേടിച്ച് നാലഞ്ച് വർഷം ഞാൻ നെൽകൃഷിയിൽ നിന്ന് മാറി നിന്നിരുന്നു .എന്ത് വന്നാലും നല്ല കഞ്ഞി കുടിക്കാമല്ലൊ എന്ന ചിന്തയിൽ ,ചെറിയ നഷ്ടങ്ങളൊക്കെ താങ്ങാവുന്ന സ്ഥിതിയായപ്പോളാണ് നെൽകൃഷി തുടങ്ങിയത്. വിവിധതരം പച്ചക്കറി കളും നാണ്യവിളകളും പഴവർഗ്ഗങ്ങളൊക്കെയായി ഏതാണ്ട് 50 ലേറെ ഇനങ്ങൾ ഇപ്പോൾകൃഷി ചെയ്യുന്നുണ്ട്. അതു കൊണ്ടുള്ള അനുഭവത്തിന്റെ വെളിച്ചത്തിൽ പറയട്ടെ ഇന്ന് ചെയ്യുന്ന എല്ലാ കൃഷികളെക്കാളും റിസ്ക്ക്, അധ്വാനംപരിചരണം ,എല്ലാം കുറവുള്ള ത് നെൽകൃഷിയിലാണ്. നാല് മാസം കൊണ്ട് ആദായം തിരിച്ചു കിട്ടുന്ന വേറെന്ത് കൃഷിയാണുള്ളത്? മേൽ പറഞ്ഞ കണക്കുകൾ കൃഷിയിലെ യന്ത്രവൽക്കരണ സാധ്യത അനുസരിച്ച് തീർച്ചയായും മാറും. പൂട്ടാൻ ട്രാക്റ്ററും വിളവെടുപ്പിന് (കൊയ്ത്തും മെതിയും) മെഷീനും കിട്ടിയിരുന്നു’ ഞറുനടാൻ കൂടി യന്ത്രം കിട്ടിയാൽ ആദായം കുറച്ചു കൂടി മെച്ചപ്പെടുത്താം. കണ്ണ് തട്ടാതിരിക്കാൻ ലാഭത്തിന്റെ കണക്ക് ഞങ്ങൾ അങ്ങിനെ പറയാറില്ല.