Menu Close

നിറങ്ങളിലാറാടി വീണ്ടുമൊരു പൂപ്പൊലിക്കാലം

കേരള കാർഷികസർവകലാശാലയും കൃഷിവകുപ്പും സംയുക്തമായി സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര പുഷ്പമേളയുടെ എട്ടാം പതിപ്പ് പൂപ്പൊലി 2024ന് പുതുവത്സര ദിനത്തിൽ വർണ്ണാഭമായ തുടക്കം കുറിച്ചു. കൃഷിമന്ത്രി പി പ്രസാദ് ഉദ്ഘാടനം നിർവഹിച്ചു. വൈവിധ്യമാർന്ന അലങ്കാര വർണ്ണപുഷ്പങ്ങളുടെ അത്ഭുതകരമായ പ്രദർശനം, കൃഷി ഉയരങ്ങളിലേക്ക് എന്ന സന്ദേശം നൽകുന്ന വെട്ടിക്കൽ ഗാർഡനുകൾ, റോക്ക് ഗാർഡൻ, റോസ് ഗാർഡൻ, സൺഫ്ലവർ ഗാർഡൻ, അമ്യൂസ്മെൻ്റ് പാർക്ക്, ചിൽഡ്രൻസ് പാർക്ക് തുടങ്ങിയവയാണ് മേളയുടെ പ്രധാന ആകർഷണങ്ങള്‍. കൂടാതെ കാർഷിക മേഖലയിലെ ആനുകാലിക പ്രസക്തിയുള്ള വിഷയങ്ങളിൽ വിദഗ്ധർ നയിക്കുന്ന പതിനഞ്ചോളം കാർഷിക സെമിനാറുകളും നടക്കുന്നു. കേരളത്തിൻറെ നാനാഭാഗത്തുനിന്നും നിരവധി കർഷകരാണ് സെമിനാറിന് എത്തിച്ചേരുന്നത്. കൂടാതെ സംശയനിവാരണത്തിനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്. വിവിധ സർക്കാർ- അർദ്ധസർക്കാർ, സ്വകാര്യ സ്ഥാപനങ്ങളുടെയും കർഷകർ, സംരംഭകർ എന്നിവരുടെയും സ്റ്റാളുകളാണ് പ്രദർശനമേളയിൽ ഒരുക്കിയിരിക്കുന്നത്. പുഷ്പാലങ്കാരം, വെജിറ്റബിൾ കാർവിങ്, അഗ്രി ക്വിസ്,കുക്കറി ഷോ, പെറ്റ് ഷോ, ഫ്ലവർ ബോയ് ഫ്ലവർ ഗേൾ തുടങ്ങി നിരവധി ഇനം മത്സരങ്ങളും പുഷ്പോത്സവത്തിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. എല്ലാ ദിവസവും വൈകുന്നേരം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കലാകാരന്മാർ സ്റ്റേജ് പ്രോഗ്രാമുകൾ അവതരിപ്പിക്കുന്നുണ്ട്. ദിവസേന രാവിലെ 9 മുതൽ രാത്രി 8.30 വരെയാണ് പുഷ്പനഗരിയിൽ സന്ദർശകർക്കു പ്രവേശനമുള്ളത്. പൂപ്പൊലി 2024 കാണാൻ ഏറ്റവും കുറഞ്ഞ ചിലവിൽ യാത്ര പാക്കേജ് ഒരുക്കി കെഎസ്ആർടിസിയും കൂടെ തന്നെയുണ്ട്. പൂക്കളുടെ വർണ്ണപ്പൊലിമയിൽ തിളങ്ങുന്ന പൂപ്പൊലി നഗരിയെ മാലിന്യമുക്തമാക്കാൻ പൂർണമായും ഹരിത പെരുമാറ്റച്ചട്ടങ്ങൾ പാലിച്ചുകൊണ്ടാണ് നടത്തപ്പെടുന്നത്.