Menu Close

ദ്വിദിന വനിതാ കാര്‍ഷിക സംരംഭക മേഖലാ സമ്മേളനം ആരംഭിച്ചു

Women Agricultural Entrepreneurship Sector Conference 2024

ഇന്ത്യയിലെ കാർഷിക സർവ്വകലാശാലകളിലെ വിദ്യാർത്ഥികളിൽ പകുതിയിലേറെ പേർ  പെൺകുട്ടികളാണെന്നത് അഭിമാനകരമാണെന്ന് കേന്ദ്ര കൃഷിസഹമന്ത്രി ശോഭ കരന്തലാജെ. കേരള കാര്‍ഷിക സര്‍വകലാശാലയും ഇന്ത്യന്‍ കാര്‍ഷിക ഗവേഷണ കൗണ്‍സിലും സംയുക്തമായി കേരള കാര്‍ഷിക സര്‍വകലാശാലയില്‍ സംഘടിപ്പിക്കുന്ന ദ്വിദിന വനിതാ കാര്‍ഷിക സംരംഭക മേഖലാ സമ്മേളനം സെന്‍ട്രല്‍ ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവര്‍. സ്ത്രീകള്‍ക്ക് സാമ്പത്തിക സുരക്ഷിതത്വം ഉറപ്പുവരുത്തേണ്ടത് അനിവാര്യമാണെന്നും കേരളത്തിലെ സ്ത്രീകള്‍ എല്ലാത്തരത്തിലും ശക്തരാണെന്നും മന്ത്രി പറഞ്ഞു. ഒട്ടേറെ അനുഭവ സമ്പത്തുള്ള സ്ത്രീകള്‍ സംരംഭകത്വ മേഖലയിലേക്ക് കടന്നുവരേണ്ടത് പ്രധാനമാണ്. ഇവര്‍ക്കായി കാര്‍ഷിക സര്‍വകലാശാല, കൃഷി വിജ്ഞാന കേന്ദ്രങ്ങള്‍ മുഖേന പരിശീലനങ്ങള്‍ ലഭ്യമാക്കുന്നത് മാതൃകാപരമാണ്. കോട്ടയം, പാലക്കാട് കൃഷിവിജ്ഞാന കേന്ദ്രങ്ങളുടെയും കര്‍ഷക ഹോസ്റ്റല്‍ കെട്ടിടങ്ങളുടെയും ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു.
കാര്‍ഷിക മേഖലയില്‍ കേരളത്തിലെ സ്ത്രീകള്‍ മികച്ച ഇടപെടലുകള്‍ നടത്തി സ്വന്തമായ ഒരിടം കണ്ടെത്തിയെന്ന് കൃഷിമന്ത്രി പി പ്രസാദ് ഓണ്‍ലൈനായി മുഖ്യപ്രഭാഷണത്തില്‍ പറഞ്ഞു. സ്ത്രീകളിലെ സംരംഭകത്വം വികസിപ്പിക്കാന്‍ സര്‍ക്കാര്‍ നിരവധി പദ്ധതികള്‍ നടപ്പാക്കുന്നുണ്ട്. സംരംഭകരുടെ താല്‍പര്യങ്ങള്‍ മനസ്സിലാക്കി കൃത്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുന്നു. വിശദമായ പദ്ധതി റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കുന്നതിന് ഡി പി ആര്‍ ക്ലിനിക്കുകള്‍ ആരംഭിച്ചു. ദേശവല്‍കൃത ബാങ്കുകള്‍ മുഖേന സാമ്പത്തികസഹായം ലഭ്യമാക്കി. സ്ത്രീകള്‍ക്ക് സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കാന്‍ കാര്‍ഷിക മേഖല മികച്ചയിടമാണ് ഒരുക്കുന്നതെന്നും മന്ത്രി പി പ്രസാദ് കൂട്ടിച്ചേര്‍ത്തു.
ഉത്പ്പന്നങ്ങള്‍ നിര്‍മ്മിച്ച് അവ അന്താരാഷ്ട്ര വിപണിയിലേക്ക് വില്‍പ്പനയ്ക്കായി എത്തിക്കുന്നതിന് പ്രാപ്തമാക്കുന്ന സംരംഭകത്വ സംസ്‌കാരം വളര്‍ത്തണമെന്ന് മുഖ്യാതിഥിയായി പങ്കെടുത്ത മന്ത്രി കെ രാജന്‍ പറഞ്ഞു. കാര്‍ഷിക മേഖലയിലെ വനിതാ സംരംഭകത്വ രംഗത്ത് വലിയ ഉണര്‍വാണ് കഴിഞ്ഞ വര്‍ഷങ്ങളില്‍ ഉണ്ടായത്. നിരവധി സ്വയം സംരംഭങ്ങളിലൂടെ മൂല്യവര്‍ധിത ഉത്പാദനരംഗത്ത് വന്‍ വര്‍ദ്ധനവ് ഉണ്ടാക്കാന്‍ സ്ത്രീകള്‍ക്ക് ആയിട്ടുണ്ട്. സമാനതകളില്ലാത്ത അതിജീവനത്തിന്റെ പാതയിലൂടെയാണ് ഒട്ടേറെ പേര്‍ സംരംഭകരായത്. ഉദാര-സ്വകാര്യവത്കരണ നയങ്ങള്‍ക്കെതിരേ ഏവരും ഒന്നിച്ച് പോരാടണമെന്നും മന്ത്രി ഓര്‍മിപ്പിച്ചു. കാർഷിക സർവ്വകലാശാല വൈസ്ചാൻസലർ ഡോ.ബി.അശോക് ഐ.എ.എസ്. ചടങ്ങിൽ അധ്യക്ഷത വഹിച്ചു. കാഴ്ചപരിമിതികളെ അവഗണിച്ച് കേരളത്തിലെ മികച്ച സംരംഭകയായി വളർന്ന ശ്രീമതി.ഗീത സലീഷിനെ ചടങ്ങിൽ കേന്ദ്ര മന്ത്രി ഉപഹാരം നൽകി ആദരിച്ചു. കേരളത്തിലെ കാർഷിക സംരഭകരെക്കുറിച്ചുള്ള വീഡിയോയുടെ പ്രകാശനം റവന്യൂമന്ത്രി നിർവഹിച്ചു. വനിതാ സംരംഭകരുടെ ഡയറക്ടറിയുടെയും സർവ്വകലാശാല വിജ്ഞാനവ്യാപന വിഭാഗത്തെ കുറിച്ചുള്ള പുസ്തകം ‘അബോഡ്’ ന്റെയും പ്രകാശനവും ചടങ്ങിൽ നടന്നു. ഐ.സി.എ.ആർ. അടാരി ഡയറക്ടർ ഡോ.വെങ്കടസുബ്രമഹ്ണ്യം, മാടക്കത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ഇന്ദിര മോഹനൻ, നാഷണൽ ഫുഡ് ടെക്‌നോളജി ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ.വി.പളനിമുത്തു, കാർഷിക സർവകലാശാല ഗവേഷണ വിഭാഗം മേധാവി ഡോ.മധു സുബ്രമഹ്ണ്യം ,വിജ്ഞാന വ്യാപന വിഭാഗം മേധാവി ഡോ.ജേക്കബ് ജോൺ എന്നിവർ ചടങ്ങിൽ സംസാരിച്ചു.
വനിതാകർഷകരെ ശാക്തീകരിക്കുന്നത്തിനും കാർഷികസംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിനും വൈവിധ്യവും സുരക്ഷിതവുമായ ഭക്ഷണം ലഭ്യമാക്കുന്നതിനും ലക്ഷ്യമിട്ടാണ് കേരളം, കർണാടകം, ലക്ഷ്വദീപ് മേഖലയിലെ കർഷകരെ ഉൾക്കൊള്ളിച്ചുള്ള വനിതാ കാർഷികസംരംഭക മേഖലാസമ്മേളനം സംഘടിപ്പിക്കുന്നത്. വനിതാസംരംഭകരുടെ നേട്ടങ്ങൾ, അനുവർത്തിക്കുന്ന നൂതന സാങ്കേതിക വിദ്യകൾ, വിജയഗാഥകൾ എന്നിവ പൊതുജനങ്ങളുടെ മുന്നിൽ എത്തിക്കുന്ന ശക്തമായ വേദിയാണ് ഈ മേഖലാസമ്മേളനം. കർണാടക, കേരളം, ലക്ഷദ്വീപ് കൃഷി വിജ്ഞാന കേന്ദ്രങ്ങളിൽ നിന്നുള്ള വനിതാ സംരംഭകരെയും അവരെ സഹായിക്കുന്ന കെവികെയിലെ ശാസ്ത്രജ്ഞരെയും ഒരുമിച്ചു കൊണ്ടുവരുന്ന ഈ സമ്മേളനം വനിതസംരംഭകരുടെ ആശയങ്ങളും പ്രവർത്തനരീതികളും പരസ്പരം പങ്കുവയ്ക്കാനുള്ള അവസരമായി മാറുമെന്നു പ്രതീക്ഷിക്കുന്നു.