Menu Close

പ്രതീക്ഷ പദ്ധതി കോഴിവളര്‍ത്തലില്‍ കുതിച്ചുചാട്ടമുണ്ടാക്കും: മന്ത്രി ജെ ചിഞ്ചുറാണി

സംസ്ഥാനത്ത് കോഴിവിലയിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകൾ ഇല്ലാതാക്കി ഉപഭോക്താക്കളെ ചൂഷണം ചെയ്യുന്നരീതിക്ക് പ്രതീക്ഷ പദ്ധതി അവസാനം കുറിക്കുമെന്ന് മൃഗസംരക്ഷണ- ക്ഷീരവികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി. കേരള വെറ്ററിനറി ആൻഡ് അനിമൽ സയൻസ് യൂണിവേഴ്സിറ്റിയുടെ ആഭിമുഖ്യത്തിൽ തെരെഞ്ഞെടുത്ത ഗ്രാമപഞ്ചായത്തുകളിൽ നടപ്പാക്കുന്ന “പ്രതീക്ഷ” മാതൃക പദ്ധതിയുടെ ഉദ്ഘാടനവും ഗാർഹിക മാലിന്യസംസ്കരണത്തിനുള്ള ലാർവ ഉത്പാദനയൂണിറ്റുകളുടെ വിതരണോദ്ഘാടനവും നിർവഹിക്കുകയായിരുന്നു മന്ത്രി. ഇത്തരത്തിലുള്ള നൂതന പദ്ധതികൾ നടപ്പാക്കുന്നതിലൂടെ പഞ്ചായത്തുകളിൽ നാടൻകോഴികളെ വളർത്തി മുട്ടക്കോഴി, ഇറച്ചി എന്നിവയുടെ ഉൽപാദനം വർദ്ധിപ്പിക്കുകയാണ് ലക്ഷ്യം. പാൽ, മുട്ട, ഇറച്ചിക്കോഴി ഉത്പാദനം എന്നിവയിൽ കേരളം സ്വയംപര്യാപ്തതിലേക്ക് അടുക്കുകയാണെന്ന് മന്ത്രി കൂട്ടിച്ചേർത്തു.

സംസ്ഥാന കുടുംബശ്രീമിഷൻ, വിവിധ സർക്കാർ/അർദ്ധസർക്കാർ സ്ഥാപനങ്ങൾ എന്നിവരുടെ സഹകരണത്തോടെ തെരെഞ്ഞെടുത്ത കർഷകർക്ക് മുട്ടക്കോഴികളുടെ പൂവൻകുഞ്ഞുങ്ങളെയും നാടൻ ഇനത്തിൽപെട്ടവയെയും മാംസാവശ്യത്തിന് വളർത്തുന്ന പരീക്ഷണ പദ്ധതിയാണ് പ്രതീക്ഷ. വീട്ടുമുറ്റത്ത് തയ്യാറാക്കിയ ഈച്ച ലാർവ, ചെറു യൂണിറ്റുകളിൽ ഗാർഹിക ജൈവമാലിന്യം ഉപയോഗിച്ച് ഉല്പാദിപ്പിക്കുന്നു. സർവകലാശാലയുടെ തുടർച്ചയായ ശാസ്ത്രസാങ്കേതിക പിന്തുണയോടെ ഗാർഹിക തീറ്റക്കൊപ്പം ലാർവകൾ കോഴികൾക്ക് പോഷകാഹാരമായി നൽകും. വിശദമായ അപഗ്രഥനങ്ങൾക്ക് ശേഷം സംസ്ഥാനം മുഴുവൻ നടപ്പാക്കാവുന്ന സമഗ്ര പദ്ധതിയായി മാറ്റുകയാണ് ലക്ഷ്യം. ആദ്യഘട്ടമായി 50 ഉത്പാദന യൂണിറ്റുകളാണ് വിതരണം ചെയ്യുക. ഓരോ യൂണിറ്റിനും 10 കോഴികൾ വീതമാണ് നൽകുന്നത്.