കാർഷികരംഗത്ത് കേരളത്തിന് മാതൃക സൃഷ്ടിക്കുകയാണ് നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്തിന്റെ നൂതന പദ്ധതിയായ സഞ്ചരിക്കുന്ന ചാണക സംസ്കരണ യൂണിറ്റ്. ക്ഷീരവികസന മേഖലയുടെയും കാർഷിക മേഖലയുടെയും സാധ്യതകൾ പ്രയോജനപ്പെടുത്തുന്ന പദ്ധതി ഒരേ സമയം ക്ഷീരകർഷകർക്ക് വരുമാനദായകവും മാലിന്യ നിര്‍മ്മാര്‍ജനത്തിന് സഹായകരവുമാണ്.
ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ ക്ഷീരകർഷകരുടെ വീടുകളിലേക്ക് നേരിട്ടെത്തുന്ന മൊബൈൽ ചാണക സംസ്കരണ യൂണിറ്റ് ചാണകക്കുഴിയിൽ നിന്ന് ചാണകമെടുത്ത് ഉണക്കി സംസ്കരിച്ച് വാഹനത്തിൽ ശേഖരിക്കും. ശേഖരിക്കുന്ന ചാണകത്തിന് കിലോഗ്രാമിന് നിശ്ചിത തുക കർഷകന് നൽകും. ചാണകം നീക്കം ചെയ്ത് അവശേഷിക്കുന്ന ഗോമൂത്രം, സ്ലറി എന്നിവ പ്രത്യേകം സജ്ജമാക്കിയ വാനിലും ശേഖരിക്കും.
സംസ്കരിച്ച ചാണകം നെടുമങ്ങാട് ബ്ലോക്കിന്റെ ജൈവ ഗ്രാമത്തിലെത്തിച്ച് ഗുണമേന്മ വർദ്ധിപ്പിച്ചും മൂല്യവർദ്ധിത ഉൽപ്പന്നങ്ങളാക്കിയും കാർഷിക ക്ഷേമവകുപ്പ്, ക്ഷീരസംഘങ്ങൾ തുടങ്ങിയ ഏജൻസികൾ വഴി വിതരണം ചെയ്യും. ഗോമൂത്രം, സ്ലറി എന്നിവ ആവശ്യപ്പെടുന്ന കർഷകർക്ക് കൃഷിഭൂമിയിൽ ഡിസ്ചാർജ്ജ് ചെയ്ത് നൽകും.
നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 23 ലക്ഷം പദ്ധതി വിഹിതവും 17 ലക്ഷം ജൈവഗ്രാമം ഗുണഭോക്ത വിഹിതവും ഉൾപ്പെടെ 40 ലക്ഷം രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പിലാക്കിയത്. ചാണകം, മൂത്രം എന്നിവ ഉറവിടത്തിൽ സംസ്കരിക്കുക, ശാസ്ത്രീയമായ രീതിയിൽ മാലിന്യ നിർമ്മാർജനം ഉറപ്പവരുത്തുക, ജൈവവളത്തിലൂടെ അധിക വരുമാനം, രാസവളത്തിന്റെ ഉപയോഗം കുറയ്ക്കൽ, യുവാക്കളിൽ കൃഷി ചെയ്യുന്നതിന്റെ താത്പര്യം വർദ്ധിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങൾ മുൻനിർത്തിയാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.
പദ്ധതി സംബന്ധിച്ച് കർഷകർക്കും മറ്റ് തൊഴിലാളികൾക്കും പ്രത്യേക പരിശീലനം നൽകിയിട്ടുണ്ട്. യൂണിറ്റ് പ്രവർത്തനം തുടങ്ങി ഒരു മാസം തികയുന്നതിന് മുമ്പ് 20 ക്ഷീരകർഷകരാണ് സംസ്കരണ യൂണിറ്റിന്റെ ഗുണഭോക്താക്കളായത്. ആവശ്യമെങ്കിൽ ബ്ലോക്ക് പരിധിക്ക് പുറത്തേക്ക് മൊബൈൽ ചാണക സംസ്ക്കരണ യൂണിറ്റിന്റെ സേവനം ലഭ്യമാക്കുമെന്ന് നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. അമ്പിളി വ്യക്തമാക്കി.