Menu Close

മത്സ്യകൃഷി തടസ്സപ്പെടുത്തി;കർഷകർക്ക് രണ്ടുലക്ഷം രൂപ നഷ്ടപരിഹാരം

മത്സ്യകൃഷി തടസ്സപ്പെടുത്തിയെന്ന പരാതിയിൽ മത്സ്യക്കർഷകർക്ക് രണ്ടുലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് ഉപഭോക്തൃക്കമ്മീഷന്റെ വിധി. മലപ്പുറം ജില്ലയിലെ മുന്നിയൂർ ഗ്രാമപഞ്ചായത്തിലാണ് സംഭവം. വെളിമുക്ക് ചാലി ഉൾനാടൻ മത്സ്യകർഷകസംഘം നൽകിയ പരാതിയിലാണ് വിധി. രണ്ടു വർഷത്തേക്ക് മൂന്നിയൂർ ഗ്രാമപഞ്ചായത്തിലെ 19-ാം വാർഡിൽ മത്സ്യകൃഷി നടത്തുന്നതിന് 2018 സെപ്റ്റംബർ 25ന് ഭരണസമിതി അനുമതി നൽകുകയും 4,000 രൂപ പരാതിക്കാരായ സഹകരണ സംഘത്തിൽനിന്ന് ലൈസൻസ് ഫീ കൈപ്പറ്റുകയും ചെയ്തിരുന്നു. പഞ്ചായത്തിന്റെ അനുമതി ലഭിച്ചതിനാൽ മത്സ്യവകുപ്പിനെ സമീപിച്ച് സർക്കാർ സഹായവും ഉറപ്പുവരുത്തി. മൂന്നു മാസത്തിനകം ആറ് ലക്ഷം രൂപ ചെലവഴിച്ച് മത്സ്യകൃഷിക്കുള്ള ഒരുക്കങ്ങൾ സഹകരണ സംഘം പൂർത്തിയാക്കി. എന്നാൽ പരിസരവാസികൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മത്സ്യകൃഷി നിർത്തിവെക്കാൻ പഞ്ചായത്ത് ഉത്തരവിടുകയായിരുന്നു. പരാതികളിൽ യഥാസമയം അന്വേഷണം നടത്തി നടപടി സ്വീകരിക്കാനും പഞ്ചായത്ത് തയ്യാറായില്ല. മത്സ്യവകുപ്പിൽനിന്ന് സഹായമായി അനുവദിച്ച 1,31,320 രൂപയും പാഴായി. മത്സ്യവകുപ്പ് പരിശോധിച്ച് അനുയോജ്യമായ സ്ഥലമെന്ന് കണ്ടെത്തിയ സ്ഥലത്ത് പഞ്ചായത്തിന്റെ അനുമതിയോടെ ആരംഭിച്ച സംരംഭം അന്യായമായി തടസ്സപ്പെടുത്തിയതിനാൽ നഷ്ടപരിഹാരവും മുടക്കുമുതലും തിരിച്ചുനൽകണമെന്ന് ആവശ്യപ്പെട്ടാണ് ഉപഭോക്തൃക്കമ്മീഷനെ സമീപിച്ചത്. മതിയായ പഠനം നടത്താതെ പദ്ധതിക്ക് അനുമതി നൽകുകയും ന്യായമായ കാരണമില്ലാതെ മത്സ്യകൃഷി തടയുകയും ചെയ്ത ഗ്രാമപഞ്ചായത്ത് നടപടികളിൽ വീഴ്ചയുണ്ടെന്ന് കണ്ടതിനെ തുടർന്നാണ് മത്സ്യകൃഷിസംഘത്തിന് രണ്ടുലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് ജില്ലാ ഉപഭോക്തൃ കമ്മീഷൻ ഉത്തരവിട്ടത്. കോടതി ചെലവിലേക്കായി 15,000 രൂപയും നൽകണം. ഒരു മാസത്തിനകം ഉത്തരവ് നടപ്പിലാക്കാത്ത പക്ഷം വിധിസംഖ്യക്ക് ഒമ്പതു ശതമാനം പലിശയും നൽകണമെന്നും കെ. മോഹൻദാസ് പ്രസിഡന്റും പ്രീതി ശിവരാമൻ, സി.വി. മുഹമ്മദ് ഇസ്മായിൽ എന്നിവർ അംഗങ്ങളുമായ കമ്മീഷന്റെ ഉത്തരവിൽ പറയുന്നു.