Menu Close

രജിസ്റ്റര്‍ ചെയ്ത കാർഷിക ട്രാക്ടർ ട്രെയിലറുകളെ നികുതിയിൽനിന്ന് ഒഴിവാക്കും: മന്ത്രി ആന്റണി രാജു

ട്രെയിലറുകൾ ഘടിപ്പിച്ച അഗ്രികൾച്ചർ ട്രാക്ടറുകൾക്ക് സ്വകാര്യ വാഹനമായി രജിസ്‌ട്രേഷൻ നൽകാൻ അനുമതി നല്കികയതായി ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു. കാർഷികാവശ്യത്തിന് ഉപയോഗിക്കുന്ന ട്രാക്ടറുകളിൽ ട്രെയിലർ ഘടിപ്പിക്കുമ്പോൾ BS-Vlമാനദണ്ഡങ്ങൾ പാലിക്കുന്നില്ല എന്ന കാരണത്താൽ രജിസ്‌ട്രേഷൻ അനുവദിക്കുന്നില്ല എന്ന് പാലക്കാട് നടന്ന ‘വാഹനീയം’ അദാലത്തിൽ കർഷക സംഘടനകൾ ആവശ്യം ഉന്നയിച്ചതിനെ തുടർന്നാണ് നടപടി. സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് അതോറിറ്റിയുടെ അംഗീകാരം നേടിയ ഭാരം കുറഞ്ഞ ട്രെയിലറുകളും കേന്ദ്രസർക്കാർ അംഗീകാരം ലഭിച്ച ഭാരം കൂടിയ ട്രെയിലറുകളും കാർഷിക ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന ട്രാക്ടറുകളിൽ ഘടിപ്പിച്ച് നോൺ ട്രാൻസ്‌പോർട്ട് വാഹനങ്ങൾ ആയി രജിസ്റ്റർ ചെയ്യാവുന്നതാണ്. നിലവിൽ ട്രാൻസ്‌പോർട്ട് വാഹനങ്ങളായി രജിസ്റ്റർ ചെയ്തിട്ടുള്ള ട്രാക്ടറുകൾക്ക് വെഹിക്കിൾ ലൊക്കേഷൻ ട്രെസിങ്ഡിവൈസും സ്പീഡ് ഗവർണറുകളും നിർബന്ധമാക്കേണ്ടതില്ലന്നും നിർദ്ദേശിച്ചിട്ടുണ്ട്. പ്ലാന്റേഷൻ ലാൻഡ് ഒഴികെയുള്ള സ്ഥലങ്ങളിൽ ഉപയോഗിക്കുന്ന ഇത്തരം കാർഷിക ട്രാക്ടർ ട്രെയിലറുകളെ നികുതിയിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. കാർഷിക ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന വാഹനങ്ങൾക്കാണ് ഈ ആനുകൂല്യം അനുവദിച്ചിട്ടുള്ളതെന്ന് മന്ത്രി അറിയിച്ചു.