Menu Close

വാഴയിലെ കുഴിപ്പുള്ളി രോഗം : മുന്‍കരുതലുകള്‍

ഓണവിപണി ലക്ഷ്യമാക്കിയുളള നേന്ത്രവാഴക്കൃഷിയില്‍ ഇപ്പോള്‍ കുലവരുന്ന സമയമാണല്ലോ. കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി നേന്ത്രക്കുലകളുടെ വാണിജ്യ സാധ്യതയ്ക്ക് മങ്ങല്‍ എല്‍പ്പിച്ചുകൊണ്ടിരിക്കുന്ന ഒരു രോഗമാണ് കുഴിപ്പുള്ളി അല്ലെങ്കില്‍ പിറ്റിങ് രോഗം. വര്‍ഷക്കാലത്ത് കായ മൂപ്പെത്തുന്നതോടെയാണ്  രോഗലക്ഷണങ്ങള്‍ കണ്ടുവരുന്നത്.
കായകളുടെ അഗ്രഭാഗത്തായി തൊലിപ്പുറത്ത് സൂചിമുനകളുടെ വലുപ്പത്തിലുളള ചെറിയ തവിട്ടുപുള്ളികള്‍ രൂപപ്പെടുന്നു, തുടര്‍ന്ന് അവ വലുതായി എകദേശം 0.5 സെ.മി വലുപ്പത്തിലുളള കുഴികളായി മാറും ഈ കുഴികള്‍ക്ക് ചുറ്റും പര്‍പ്പിള്‍ നിറത്തിലുളള വലയങ്ങള്‍ കാണാം. രോഗം മൂര്‍ച്ചിക്കുന്നതനുസരിച്ച് ഇത്തരം കുഴികള്‍ പരസ്പരം കൂടിചേര്‍ന്ന് വാഴപ്പഴത്തിന്റെ തൊലി കുമിള്‍ബാധ മൂലം കരിഞ്ഞുപോവുകയും ചെയ്യുന്നു.
രോഗം അകത്തേക്ക് ബാധിക്കാതെ തൊലിപ്പുറത്തുമാത്രം കാണുന്നതിനാല്‍ ഉള്ളിലെ കാമ്പിന് കാര്യമായ ദോഷം സംഭവിക്കുന്നില്ല. ഇത്തരം പുള്ളികുത്തുകളും അവ ഉണ്ടാക്കുന്ന കരിച്ചിലുകളും കുലകളുടെ വിപണിമൂല്യം ഗണ്യമായി കുറയ്ക്കും. കുല മൂപ്പ് കൂടിയതിനുശേഷവും തോട്ടത്തില്‍ നിര്‍ത്തുകയാണെങ്കില്‍ കായീച്ചയും പഴയീച്ചയും കായ്കളില്‍ മുട്ടയിടുകയും മുട്ടവിരിഞ്ഞ് ഇറങ്ങുന്ന പുഴുക്കള്‍ കാമ്പിനുളളില്‍ വളരുകയും ചെയ്യുന്നു. ഇത്തരം പുഴുക്കുത്തേറ്റ കായ്കളില്‍ തൊലിപ്പുറമേ ചെറിയ സുഷിരങ്ങള്‍ കാണാം. തുര്‍ന്ന് ഇത്തരം പഴങ്ങള്‍ ഭഷ്യയോഗ്യമല്ലാതായിത്തീരും. രോഗം പ്രധാനമായും കായ്കളെയാണ് ബാധിക്കുന്നതെങ്കിലും ടിഷ്യൂകള്‍ച്ചര്‍ വാഴതൈകള്‍, വാഴപ്പോള, ഇല, ഇലത്തണ്ട്, കുലത്തണ്ട് എന്നിവിടങ്ങളില്‍നിന്ന് രോഗകാരിയായ കുമിളിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞിട്ടുണ്ട്.
രോഗം ബാധിച്ച കായ്കളില്‍നിന്ന് കുമിളിന്റെ വിത്തുകള്‍ വായുവിലേക്കു വ്യാപിക്കുകയും അങ്ങനെ രോഗം ചുറ്റുപാടുമുളള മറ്റു വാഴകളിലേക്ക് പടരുകയുംചെയ്യും. രോഗകാരിയായ കുമിളിന് അനുയോജ്യമായ കാലാവസ്ഥയാണ് ജൂണ്‍ മുതല്‍ സെപ്തംബര്‍ വരെയുളള സമയം. ആയതിനാല്‍ രോഗം വരാതിരിക്കാനും വ്യാപിക്കാതിരിക്കാനുമുളള മുന്‍കരുതലുകള്‍ സ്വീകരിക്കേണ്ടത് അനിവാര്യമാണ്.
ഉണങ്ങിയ ഇലകള്‍ മുറിച്ചുമാറ്റി തോട്ടം വ്യത്തിയായി സൂക്ഷിക്കുക. പോളിഎത്തിലീന്‍ കവര്‍ / പ്ളാസ്റ്റിക് ചാക്ക് ഉപയോഗിച്ച് കുലകള്‍ പൊതിയുക. ഉണങ്ങിയ ഇലകളുപയോഗിച്ച് കുലകള്‍ പൊതിയാതിരിക്കുക. കായ്കളിലെ രോഗബാധയ്ക്ക് രോഗാരംഭത്തില്‍ തന്നെ സമ്പര്‍ക്ക കുമിള്‍നാശിനികളായ മാങ്കോസെമ്പ് അല്ലെങ്കില്‍ കോപ്പര്‍ ഓക്സിക്ളോറൈഡ് 3 ഗ്രാം 1 ലിറ്റര്‍ വെള്ളത്തില്‍ എന്ന തോതിലോ അന്തര്‍വ്യാപനശേഷിയുളള കുമിള്‍നാശിനിയായ കാര്‍ബെന്‍റാസിം 1 ഗ്രാം 1 ലിറ്റര്‍ വെള്ളത്തില്‍  എന്ന തോതിലോ തളിച്ചുകൊടുക്കുന്നതിലൂടെ രോഗവ്യാപനം നിയന്ത്രണവിധേയമാക്കാം.