Menu Close

പക്ഷിപ്പനി പഠനസംഘം സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചു

chicken birds

പക്ഷിവളര്‍ത്തല്‍മേഖലയില്‍ കൂടുതല്‍ ദുരന്തങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ 2021 ലെ ദേശീയ കർമ്മപദ്ധതി കർശനമായി പാലിക്കണമെന്ന് പക്ഷിപ്പനിയെക്കുറിച്ച് പഠിക്കാന്‍ കേരളസര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധസമിതിയുടെ നിര്‍ദ്ദേശം. വിശദമായ പഠനറിപ്പോര്‍ട്ട് സര്‍ക്കാരിനു സമർപ്പിച്ചു. റിപ്പോർട്ടിലെ നിർദേശങ്ങളുടെ പ്രായോഗിക വശങ്ങൾ വിശദമായി പരിശോധിച്ച് നടപടി സ്വീകരിക്കുമെന്ന് മൃഗസംരക്ഷണമന്ത്രി ജെ. ചിഞ്ചുറാണി അറിയിച്ചു. മൃഗസംരക്ഷണവകുപ്പിലെ വിദഗ്ധരെയും വെറ്ററിനറി സർവകലാശാലയിലെ ശാസ്ത്രജ്ഞരെയും ഉൾപ്പെടുത്തിയായിരുന്നു സർക്കാർ വിദഗ്ധ സംഘം രൂപീകരിച്ചത്. പൂക്കോട് വെറ്റിനറി കോളേജിലെ പ്രൊഫ. ഡോ. ചിന്തു രവിശങ്കർ, സീനിയർ വെറ്റിനറി സർജൻ ഡോ. പി. രാജീവ്, ഡോ. എസ്. അപർണ വെറ്റിനറി സർജൻ സിയാഡ് പാലോട്, ഡോ.ഹരീഷ്, വെറ്റിനറി സർജൻ ജില്ല ലാബ് തിരുവനന്തപുരം, ഡോ.സഞ്ജയ്.ഡി. എന്നിവരടങ്ങുന്നതാണ് വിദഗ്ദ്ധസംഘം.

ദേശാടനപ്പക്ഷികളിൽനിന്ന് അസുഖം ബാധിച്ച പക്ഷികളെ മറ്റുസ്ഥലങ്ങളിലേക്ക് മാറ്റിയതിലൂടെയും ഇവയുടെ വിൽപനയിലൂടെയും അസുഖം പടർന്നിരിക്കാമെന്നാണ് സംഘത്തിന്റെ കണ്ടെത്തൽ. പക്ഷിപ്പനി ബാധിച്ചു മരിച്ച പക്ഷികളുടെ അവശിഷ്ടങ്ങളും തീറ്റയും കാഷ്ടവുമുൾപ്പെടെയുള്ള മറ്റുവസ്തുക്കളും ശാസ്ത്രീയമായി സംസ്‌കരിക്കാത്തതുമൂലം അവയിൽനിന്ന് മറ്റുപറവകളിലേക്ക് വ്യാപിച്ചിട്ടുണ്ട്. ചേർത്തല, തണ്ണീർമുക്കം ഇന്റഗ്രേഷൻ ഫാമുകളിലെ സൂപ്പർവൈസർമാരുടെ ഒരു ഫാമിൽനിന്ന് മറ്റൊന്നിലേക്കുള്ള അനിയന്ത്രിതമായ സഞ്ചാരവും അസുഖം പടരുന്നതിന് കാരണമായിട്ടുണ്ട്. രോഗംബാധിച്ച കാക്കകൾ മുഖേനയും പക്ഷിപ്പനി പടർന്നിരിക്കാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. സംസ്ഥാനത്തിന് പുറത്തുനിന്ന് രോഗബാധ ഉണ്ടായിട്ടില്ലെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.

പക്ഷിപ്പനി ബാധിച്ച എല്ലാ ജില്ലകളിലെയും നിരീക്ഷണ മേഖലകളിൽ പക്ഷികളുടെ വിൽപ്പനയും കടത്തും (അകത്തോട്ടും പുറത്തോട്ടും) 2025 മാർച്ച് അവസാനം വരെ നിരോധിക്കണമെന്ന് റിപ്പോ‍ർട്ട് നിര്‍ദ്ദേശിക്കുന്നു. നിരീക്ഷണമേഖലയിലുള്ള സർക്കാർ ഫാമുകളിൽ ഉൾപ്പെടെയുള്ള ഹാച്ചറികൾ 2025 മാർച്ച് അവസാനംവരെ അടച്ചിടണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്. മരണപ്പെട്ട പക്ഷികളുടെ അവശിഷ്ടങ്ങൾ ശരിയായ രീതിയിലും ശാസ്ത്രീയമായും സംസ്‌കരിക്കണം. 2025 മാർച്ച് അവസാനംവരെ കുട്ടനാട് മേഖലയിൽ എല്ലാ മാസവും സാമ്പിൾ ശേഖരിച്ച് പരിശോധിക്കണം. സ്വകാര്യ കോഴി/താറാവ് ഫാമുകളുടെ രജിസ്ട്രേഷൻ സർക്കാർ മൃഗാശുപത്രികളിൽ നിർബന്ധമാക്കണം. തദ്ദേശ സ്വയംഭരണസ്ഥാപനങ്ങൾ വഴി സ്വകാര്യ കോഴി/താറാവ് ഫാമുകളുടെ ലൈസൻസ് നിർബന്ധമാക്കണമെന്നും റിപ്പോർട്ട് നിർദ്ദേശിക്കുന്നു.

വനങ്ങളിൽനിന്നുള്ള വൈറസ് സാന്നിധ്യമുള്ള പക്ഷികളിൽനിന്ന് നാട്ടിലെ താറാവുകളിലേക്കും മറ്റു കോഴിവളർത്തൽ കേന്ദ്രങ്ങളിലേക്കും രോഗം പടർന്നിരിക്കാൻ സാധ്യതയുണ്ട്. ഇറച്ചിയാവശ്യത്തിനായി മറ്റു സംസ്ഥാനങ്ങളിൽനിന്ന് കൊണ്ടുവരുന്ന ബ്രോയിലർകോഴികളിലും താറാവുകളിലും വിശദമായ പഠനം നടത്തേണ്ടതുണ്ടെന്ന് സംഘം വിലയിരുത്തി. വൈറസിന്റെ വിശദമായ ജനിതകപഠനം നടത്തണമെന്നും പഠന റിപ്പോർട്ടിൽ പറയുന്നു.

മറ്റു സംസ്ഥാനങ്ങളിൽ നിന്നുവരുന്ന മുട്ടകളിലും പക്ഷിക്കുഞ്ഞുങ്ങളിലും പക്ഷിപ്പനി വൈറസിന്റെ സാന്നിധ്യം സ്ഥിരീകരിക്കുന്നതിനുള്ള സ്‌ക്രീനിങ് നടത്തണം. പന്നിഫാമുകളിൽ കർശനനിരീക്ഷണവും പരിശോധനയും ഉണ്ടാവണം. ഓരോ നാലുമാസം കൂടുമ്പോഴും സർക്കാർ/സ്വകാര്യ കോഴിവളർത്തൽ കേന്ദ്രങ്ങളിൽ കർശന – നിർബന്ധിത ബയോ സെക്യൂരിറ്റി ഓഡിറ്റിംഗ് നടത്തണം. ഒരു താറാവുവളർത്തൽ കേന്ദ്രത്തിൽ 3000 മുതൽ 5000 വരെ എണ്ണത്തിനെ മാത്രം വളർത്താൻ അനുമതി നൽകുക, ഒരു പഞ്ചായത്തിലെ ഭൂവിസ്തൃതിക്ക് അനുസൃതമായി ആ പ്രദേശത്തു ഉൾക്കൊള്ളാൻ കഴിയുന്ന താറാവുകളുടെ എണ്ണവും നിജപ്പെടുക എന്നീ നിര്‍ദ്ദേശങ്ങളും റിപ്പോര്‍ട്ടിലുണ്ട്. അംഗീകൃത അറവുശാലകൾക്കു മാത്രം കോഴി/താറാവ് ഇറച്ചിസംസ്‌കരണത്തിന് ലൈസൻസ് നൽകണം. കോഴി/താറാവ് ഫാമുകളുടെ അവശിഷ്ടങ്ങളും മറ്റും തോടുകളിലേക്കും കായലിലേക്കും തള്ളുന്നത് നിരോധിക്കണം. പക്ഷിപ്പനി തടയുന്നതിന് നടപ്പാക്കേണ്ട ഹ്രസ്വകാല, ദീർഘകാല പദ്ധതികളാണ് റിപ്പോർട്ടിൽ നിർദ്ദേശിച്ചിട്ടുള്ളത്.