Menu Close

ആറ് പുതിയ ഇനങ്ങളുമായി സുഗന്ധവിള ഗവേഷണകേന്ദ്രം

ഭാരതീയ സുഗന്ധവിള ഗവേഷണ കേന്ദ്രത്തിന്റെ ആറ്‌ പുതിയയിനം സുഗന്ധവ്യഞ്ജനങ്ങൾകൂടി കർഷകരിലേക്കെത്തുന്നു. ഏലത്തിന്റെ രണ്ട്‌ തരങ്ങളും ജാതി, പെരുംജീരകം, മാങ്ങയിഞ്ചി, അയമോദകം എന്നിവയുടെ ഓരോ ഇനങ്ങളുമാണ്‌ പുതുതായി എത്തുന്നത്‌. കോഴിക്കോട് ഭാരതീയ സുഗന്ധവിള ഗവേഷണ സ്ഥാപനം ആസ്ഥാനമായുള്ള ഓൾ ഇന്ത്യ കോർഡിനേറ്റഡ് റിസർച്ച് പ്രോജക്‌ടാണ്‌ ഇവ പുറത്തിറക്കിയത്‌. അതില്‍ ജാതിയിലെ ഐഐഎസ്ആർ കേരളശ്രീ കർഷകപങ്കാളിത്തത്തിലൂടെ വികസിപ്പിച്ച ആദ്യത്തെ സുഗന്ധവ്യഞ്ജനയിനമാണ്‌. ഇതിന്റെ കായക്ക് ദൃഢതയും ജാതിപത്തിരിക്ക്‌ ആകർഷണവും കൂടുതലാണ്.

വരണ്ട കാലാവസ്ഥയിലുൾപ്പെടെ മികച്ച വിളവ് ലഭ്യമാക്കാനാകുമെന്നതാണ് ഏലത്തിലെ ഐഐഎസ്ആർ-മനുശ്രീയുടെ സവിശേഷത. ഏലംകൃഷിയുള്ള എല്ലാ മേഖലയിലേക്കും അനുയോജ്യവുമാണ്.

ഉയർന്ന വിളവ് നൽകുന്ന പെരുംജീരകം ഇനമാണ്‌ ആർഎഫ്-290 രാജസ്ഥാൻ. ഹെക്ടറിന് 45 ടണ്ണാണ്‌ ഐഐഎസ്ആർ അമൃതിന്റെ ഉൽപ്പാദനശേഷി. നിലവിലുള്ള ഇനങ്ങളെക്കാൾ 30 ശതമാനത്തോളം അധികം.

ഏലത്തിൽ ഐഐഎസ്ആർ- കാവേരി, അയമോദകത്തിൽ ഗുജറാത്ത് അജ്‌വെയ്ൻ 3, മാങ്ങാ ഇഞ്ചിയിൽ ഐഐഎസ്ആർ അമൃത് എന്നിവയാണ്‌ മറ്റ് പുതിയ ഇനങ്ങൾ. ഇന്ത്യൻ കാർഷികഗവേഷണ സ്ഥാപനത്തിൽ നടന്ന ചടങ്ങിൽ ഇവയുൾപ്പടെ 109 പുതിയ വിളയിനങ്ങൾ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ്‌ പുറത്തിറക്കിയത്. എഐസിആർപിഎസ്, കുരുമുളക്, ഏലം, ഇഞ്ചി, മഞ്ഞൾ, ജീരകം, മല്ലി മുതലായ വിളകളിലായി 184 ഇനങ്ങൾ ഇതുവരെ ഇറക്കിയിട്ടുണ്ട്‌.